മാനസ കൊലപാതകം; രാഖിലിന് തോക്ക് വിറ്റ ബിഹാർ സ്വദേശികളെ കേരളത്തിലെത്തിച്ചു
കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പോലീസ് പിടികൂടിയത്.
കൊച്ചി: മാനസ കൊലപാതകക്കേസിൽ രാഖിലിന് തോക്ക് നൽകിയതിന് ബിഹാറിൽ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തിൽ എത്തിച്ചു. ബിഹാർ സ്വദേശികളായ സോനു കുമാർ മോദി, മനേഷ് കുമാർ വർമ എന്നിവരെ ആലുവ റൂറൽ എസ് പി ഓഫീസിൽ എത്തിച്ചു. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്‍റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്‍റെ അറസ്റ്റിന് സഹായകമായത്. മുപ്പത്തി അയ്യായിരം രൂപയ്ക്കാണ് പ്രതികൾ രാഖിലിന് തോക്ക് നൽകിയതെന്ന് പോലീസിന്‍റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
ബിഹാർ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികളുടെ അറസ്റ്റ്. അവിടെ തന്നെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറൻ്റ് വാങ്ങിയാണ് പ്രതികളെ കേരളത്തിൽ എത്തിച്ചത്.