പാലാ സീറ്റ് തർക്കം: പാര്‍ട്ടി യോഗത്തിനെത്തി പിണറായി, കാപ്പൻ വന്നാൽ സ്വീകരിക്കുമെന്ന് ചെന്നിത്തല
സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്ന പിണറായി വിജയൻ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടും.
കോട്ടയം: പാലാ സീറ്റിനെ ചൊല്ലി ഇടതുമുന്നണിയിൽ പിടിവലി നടക്കുന്നതിനിടെ പാര്‍ട്ടിയോഗത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തി പിണറായി വിജയൻ. സിറ്റിംഗ് സീറ്റായ പാലായിൽ തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി മാണി സി കാപ്പനും തട്ടമകായ പാല കേരളാ കോൺഗ്രസിന് നൽകേണ്ടി വരുമെന്ന ചര്‍ച്ചകളും ശക്തമായി നിലനിൽക്കെയാണ് കോട്ടയത്തെ പാര്‍ട്ടി യോഗത്തിൽ പിണറായി എത്തിയത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്ന പിണറായി വിജയൻ പാലാ സീറ്റ് അടക്കം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിൽ ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം തേടിയെന്നാണ് വിവരം. ജില്ലയിൽ നിന്നുള്ള നേതാക്കളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം ആയിരിക്കും പാലാ സീറ്റിൽ ആര് മത്സരിക്കണമെന്ന കാര്യത്തിൽ ധാരണ ഉണ്ടാക്കുക, അതേ സമയം പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കം യോഗത്തിൽ ചർച്ചയായില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ പ്രതികരിച്ചു.
അതിനിടെ പാലാ കിട്ടിയില്ലെങ്കിൽ മാണി സി കാപ്പൻ മുന്നണി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ കാപ്പനെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാണി സി കാപ്പൻ യു ഡി എഫിലേക്ക് വരാൻ സന്നദ്ധനായാൽ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു