മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് മാണി സി കാപ്പൻ. രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: മന്ത്രിയാകാത്തതിൽ വിഷമമുണ്ടെന്ന് നിയുക്ത എംഎൽഎ മാണി സി കാപ്പൻ. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ടെന്നും രണ്ടാം ടേമിൽ മന്ത്രിസ്ഥാനം ഉറപ്പ് നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

വലിയ ഭൂരിപക്ഷത്തിൽ ജയിച്ചിട്ടും മന്ത്രിയാകാത്തതിൽ വിഷമമുണ്ട്. മണ്ഡലത്തിലുള്ളവർ വിളിച്ച് പരാതി പറയുന്നുണ്ട്. രണ്ടര വർഷം അനൂപ് ജേക്കബിനും രണ്ടര വർഷം തനിക്കുമെന്നാണ് വ്യവസ്ഥ. ടേം വ്യവസ്ഥ താൻ അംഗീകരിച്ചു. രണ്ട് പേരും ഒന്നിച്ചാണ് ടേം വ്യവസ്ഥ അംഗീകരിച്ചത്. മന്ത്രിസ്ഥാനം കിട്ടും വരെ ക്യാബിനറ്റ് റാങ്കുള്ള പദവി വാഗ്ദാനം ചെയ്തിട്ടുണ്ട്. അത് വൈകാതെ വേണമെന്ന് മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയും. കോൺഗ്രസിലും ചില മന്ത്രിമാർക്ക് ടേം വ്യവസ്ഥയുണ്ട്. മന്ത്രിസ്ഥാനം കിട്ടാതെ പോയതിന് പിന്നിൽ മുന്നണിയിലെ ഒരു നേതാവ് ആണെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നും മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
