അപകടത്തിന് ശേഷം നടൻ ഭാര്യയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായും പൊലീസ് കണ്ടെത്തി. ഇതിന് ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിൻ്റെ ഫോൺ രേഖകൾ പരിശോധിച്ച് പൊലീസ്. അപകടത്തിന് ശേഷം നടൻ ഭാര്യയെയും മകനെയും സുഹൃത്തുക്കളെയും വിളിച്ചതായും പൊലീസ് കണ്ടെത്തി. ഇതിന് ശേഷം രാത്രി 10.30ന് ഫോൺ സ്വിച്ച്ഓഫ് ചെയ്യുകയും രാവിലെ 5.30 ഓടെ ഓൺ ചെയ്യുകയുമായിരുന്നു. അതേസമയം, കാറപകടത്തിന്റെ അന്വേഷണം ഡിസിപി ദൻകറിന് കൈമാറി. ടെമ്പിൾ ഡിസിപി വിനോദായിരുന്നു നേരത്തെ അന്വേഷണം നടത്തിയിരുന്നത്. തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഫെബ്രുവരി ആറിന് രാത്രി പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. നടൻ്റെ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
അതേസമയം, നടൻ മണിയൻപിള്ള രാജുവിന്റെ കാർ അപകടത്തിൽ മ്യൂസിയം പൊലീസിനെ വെള്ള പൂശിയാണ് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ഉദ്യോഗസ്ഥർക്ക് ബോധപൂർവ്വമായ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അപകടവിവരം അറിഞ്ഞയുടനെ കൺട്രോൾ റൂം വാഹനവും മ്യൂസിയം പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവർക്ക് വൈദ്യസഹായം നൽകാനാണ് ആദ്യം ശ്രമിച്ചത്. രാത്രി രണ്ട് വട്ടം രാജുവിൻ്റെ വീട്ടിൽ പൊലീസ് എത്തിയതിന് ദൃശ്യങ്ങൾ തെളിവുണ്ട്. രാജു പൊലീസിനെ വിളിച്ചുവെന്ന് പറയുന്നത് വിശ്വസനീയമല്ലെന്നും കമ്മീഷണർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിലുണ്ടായ അപകടത്തിന് ശേഷം നടൻ വാഹനം നിർത്താതെ പോവുകയായിരുന്നു. പിന്നീട് പിറ്റേന്ന് രാവിലെയാണ് നടൻ സ്റ്റേഷനിൽ ഹാജരായത്. ശേഷം ജാമ്യത്തിൽ വിടുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് നടൻ മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഒരു ചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരികയായിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ വന്നിടിക്കുകയായിരുന്നുവെന്നും ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും മണിയൻപിള്ള രാജു പറഞ്ഞിരുന്നു.
അതേസമയം, സംഭവത്തിൻ്റെ തുടക്കം മുതൽ രാജുവിനെ രക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്നാണ് ഉയർന്ന ആക്ഷേപം. രാത്രിയിൽ വീട്ടിലെത്തിയ പൊലീസ് രാജു അവിടെയില്ലെന്ന് പറഞ്ഞ് മടങ്ങി. മൊബൈൽ ഫോണ്‍ സ്വിച്ച്ഡ് ഓഫെന്ന് പറഞ്ഞു. പൊലീസ് ആസ്ഥാനമുള്‍പ്പെടെയുള്ള പ്രധാന റോഡിലെ സിസിടിവി പരിശോധിച്ച് രാത്രി തന്നെ കാര്‍ കസ്റ്റഡിയിൽ എടുത്തില്ല. രാജുവിനെ കസ്റ്റഡിയിൽ എടുക്കാൻ വൈകിയതു മൂലം വൈദ്യ പരിശോധന സമയത്ത് നടന്നില്ല. പിറ്റേന്ന് രാജു പറഞ്ഞ സമയത്ത് സ്റ്റേഷനിൽ ഹാജരാകാൻ അനുവദിച്ചു. പരിശോധനയ്ക്ക് രക്ത സാമ്പിൾ കെമിക്കൽ ലാബിലേയ്ക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്. ഇത് കൃത്യമായ പരിശോധന ഫലം കിട്ടാനുള്ള സാധ്യത പൊലീസ് ഇല്ലാതാക്കിയെന്നത് ഉള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്.



