നിരവധി തവണ സ്വർണ്ണം കടത്തി, വഴിയിലുപേക്ഷിക്കേണ്ടിയും വന്നു; മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയുടെ മൊഴി
ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു.
ആലപ്പുഴ: ഗൾഫിൽ നിന്ന് താൻ നിരവധി തവണ സ്വർണം കടത്തിയിട്ടുണ്ടെന്ന് മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവതി. എട്ടു മാസത്തിനിടയിൽ മൂന്ന് തവണ സ്വർണ്ണം എത്തിച്ചു. ഒടുവിൽ കൊണ്ടുവന്നത് ഒന്നരക്കിലോ സ്വർണമാണ്. ഇത് വഴിയിൽ ഉപേക്ഷിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ തിരിച്ചറിഞ്ഞെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകലിന് പ്രാദേശിക സഹായം ലഭിച്ചെന്നും പൊലീസ് അറിയിച്ചു.
ആലപ്പുഴ മാന്നാറിൽ നിന്നും സ്വർണക്കടത്ത് സംഘം വീടാക്രമിച്ച് തട്ടിക്കൊണ്ടു പോയ യുവതിയെ പാലക്കാട് വടക്കഞ്ചേരിയിൽ നിന്നാണ് കണ്ടെത്തിയത്. തട്ടിക്കൊണ്ടു പോയ അക്രമി സംഘം യുവതിയെ റോഡരികിൽ ഉപേക്ഷിച്ചു കടന്നു കളയുകയായിരുന്നുവെന്നാണ് സൂചന. കുരുട്ടിക്കാട് സ്വദേശി ബിന്ദുവിനെ ഇന്ന് പുലര്‍ച്ചെ പതിനഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. മണിക്കൂറുകൾക്കുളളിൽ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവര്‍ക്കായി അന്വേഷണം വ്യാപകമാക്കിയതിന് പിന്നാലെയാണ് ബിന്ദുവിനെ വിട്ടയച്ച് അക്രമിസംഘം രക്ഷപ്പെട്ടത്.
നാലുവർഷമായി ദുബായിൽ ജോലി ചെയ്യുകയായിരുന്നു ബിന്ദുവും ഭർത്താവ് ബിനോയിയും. എട്ട് മാസം മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്. ഇതിനിടെ മൂന്നുതവണ ബിന്ദു വിസിറ്റിംഗ് വിസയിൽ ദുബായിലേക്ക് പോയി. ഒടുവിൽ ഇക്കഴിഞ്ഞ 19-നാണ് ഇവര്‍ നാട്ടിലെത്തിയത്. അന്നു തന്നെ കുറച്ചാളുകൾ വീട്ടിലെത്തി ബിന്ദുവിനോട് സ്വർണം ആവശ്യപ്പെട്ടിരുന്നു. സ്വർണ്ണം ലഭിക്കാതിരുന്ന സംഘം ഇന്ന് പുലർച്ചെ രണ്ടു മണിയോടെ കൂടുതൽ ആളുകളുമായെത്തി വീടിന്റെ വാതിൽ കുത്തിപ്പൊളിച്ചു ബിന്ദുവിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.