മണ്ണാർക്കാട് നഗരസഭയിൽ സിപിഎം-സിപിഐ പോര്; ആറിടത്ത് നേർക്ക് നേർ പോരാട്ടം
ആറു സീറ്റുകളിൽ സിപിഎമ്മിനെതിരെ സ്ഥാനാർത്ഥികളെ നിർത്തി കൊമ്പുകോർക്കുകയാണ് സിപിഐ. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പം വന്ന നഗരസഭയിൽ ഇടതു തർക്കം മുതലാക്കി ഭരണം നിലനിർത്താനാണ് യുഡിഎഫ് നീക്കം.
പാലക്കാട്: പരസ്യപ്രചാരണം തീരുമ്പോൾ സിപിഎം-സിപിഐ പോരാണ് മണ്ണാർക്കാട് നഗരസഭയിലെ യഥാർത്ഥ അങ്കം. ആറു സീറ്റുകളിൽ സിപിഎമ്മിനെതിരെ സ്ഥാനാർത്ഥികളെ നിർത്തി കൊമ്പുകോർക്കുകയാണ് സിപിഐ. കഴിഞ്ഞ തവണ ഒപ്പത്തിനൊപ്പം വന്ന നഗരസഭയിൽ ഇടതു തർക്കം മുതലാക്കി ഭരണം നിലനിർത്താനാണ് യുഡിഎഫ് നീക്കം.
പാലക്കാട്ടെ ഇടതു മുന്നണിയിലെ തർക്കം മണ്ണാർക്കാട് നഗരസഭയിലും നിർണ്ണായകമാവുകയാണ്. ഭാഗ്യം തുണച്ച് യുഡിഎഫ് ഭരിച്ച നഗരസഭയിൽ 13 വീതം സീറ്റുകളായിരുന്നു ഇരുമുന്നണികൾക്കും ഉണ്ടായിരുന്നത്. ഭരണം പിടിക്കാനുള്ള ഇടതു നീക്കത്തിനാണ് തമ്മിൽ പോര് വെല്ലുവിളിയാകുന്നത്. തെരഞ്ഞെടുപ്പിന് ഏറെ മുമ്പ് തന്നെ തുടങ്ങിയ പോര് സ്ഥാനാർഥി നിർണയ ചർച്ചകളോടെ ഇരു പാർട്ടികളെയും രണ്ടു വഴിക്കാക്കി.
മണ്ണാർക്കാട്ടെ സംഘടനാ സംവിധാനം കൊണ്ട് വെല്ലുവിളി അതിജീവിക്കുമെന്ന് cpm അവകാശപ്പെടുമ്പോഴും ആശങ്കയ്ക്ക് കുറവില്ല. ഇടതു മുന്നണിയിലെ തമ്മിലടിയിലാണ് യുഡിഎഫിൻ്റെയും കണ്ണ്. മൂന്നു സീറ്റുള്ള ബിജെപി നില മെച്ചപ്പെടുത്താനുള്ള പോരാട്ടമാണ് അവസാന മണിക്കൂറിലും നടത്തുന്നത്.