പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ല; മുട്ടിൽ സന്ദർശനത്തിൽ തന്നെ ഉൾപ്പെടുത്തിയില്ല; മാണി സി കാപ്പൻ
രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. യുഡിഎഫ് നേതാക്കൾ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
കോട്ടയം: പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്ത രീതി ശരിയായില്ലെന്ന് മാണി സി കാപ്പൻ. ഇക്കാര്യത്തിലെ അതൃപ്തി യുഡിഎഫ് നേതാക്കളെ അറിയിച്ചു. രമേശ് ചെന്നിത്തല മികച്ച പ്രതിപക്ഷ നേതാവാണ്. യുഡിഎഫ് നേതാക്കൾ മരം മുറി വിവാദത്തിന്റെ പശ്ചാത്തലത്തിൽ മുട്ടിൽ സന്ദർശിച്ചപ്പോൾ തന്നെ വിളിച്ചില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
എൻസികെ എന്ന പാർട്ടിയുടെ പേര് മാറ്റും. തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതിയില്ലാത്തതിനാലാണ് അങ്ങനെയൊരു തീരുമാനം. പകരം രണ്ട് പുതിയ പേരുകൾ നൽകിയിട്ടുണ്ടെന്നും മാണി സി കാപ്പൻ പറഞ്ഞു.
അതേസമയം, ബെന്നി ബെഹനാന്റെ നേതൃത്വത്തിൽ ഉള്ള യുഡിഎഫ് സംഘം, ഇടുക്കിയിൽ അനധികൃതമായി മരം മുറിച്ച സ്ഥലങ്ങൾ സന്ദർശിക്കുകയാണ്. അടിമാലി, മൂന്നാർ എന്നിവിടങ്ങളിലാണ് സന്ദർശനം. ഇടുക്കി എം പി ഡീൻ കുര്യയാക്കോസ്, ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാർ എന്നിവർ സംഘത്തിൽ ഉണ്ട്. ഹൈക്കോടതി മേൽനോട്ടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബെന്നി ബെഹനാൻ ആവശ്യപ്പെട്ടു. മരംമുറി കോൺട്രാക്ടറെയും കൂട്ടു നിന്ന ഉദ്യേഗസ്ഥരെയും കണ്ടെത്തി ശിക്ഷിക്കണം. നിഷ്കളങ്കരായ കർഷകരെ മാപ്പ് സാക്ഷിയാക്കണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona