മതമേലധ്യക്ഷന്മാരുടെ യോഗത്തിൽ പ്രമുഖരുടെ അസാന്നിധ്യം; കർദ്ദിനാൾ മാർ ക്ലിമിസ് വിളിച്ച യോഗം പുരോഗമിക്കുന്നു
വിവാദം ഉണ്ടാക്കിയ ആൾ, പ്രസ്താവന പിൻവലിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂവെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നിലപാട്
തിരുവനന്തപുരം: പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർകോടിക് ജിഹാദ് പരാമർശം ഉയർത്തിവിട്ട വിവാദം തണുപ്പിക്കാൻ ഉദ്ദേശിച്ച് കർദ്ദിനാൾ മാർ ക്ലിമിസ് വിളിച്ചുചേർത്ത യോഗം പ്രമുഖരുടെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അതിനിടെ പാലാ ബിഷപ്പിനെ കാന്തപുരം അബൂബക്കർ മുസ്ലിയാർ അതിരൂക്ഷമായി വിമർശിച്ചു. സിറോ മലബാർ സഭാ പ്രതിനിധികളടക്കം പലരും പങ്കെടുത്തില്ല.
വിവാദം ഉണ്ടാക്കിയ ആൾ, പ്രസ്താവന പിൻവലിച്ചാൽ തീരാവുന്ന പ്രശ്നമേ നിലവിലുള്ളൂവെന്നാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നിലപാട്. തിരുവനന്തപുരത്തെ യോഗത്തിൽ പ്രധാന മത പണ്ഡിതന്മാർ പങ്കെടുക്കുന്നതായി അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ യോഗത്തിനെത്തി.
സിറോ മലബാർ സഭ പ്രതിനിധികൾ യോഗത്തിനെത്തിയില്ല. ചങ്ങനാശേരി രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടവും സമസ്ത പ്രതിനിധിയും യോഗത്തിനെത്തിയില്ല. കർദിനാൾ മാർ ബസേലിയോസ് ക്ലിമ്മിസ് ബാവ മുൻകയ്യെടുത്താണ് യോഗം ചേരുന്നത്. ചങ്ങനാശ്ശേരി ആർച് ബിഷപ്, പാളയം ഇമാം ഹുസൈൻ മടവൂർ, സൂസൈപാക്യം തുടങ്ങിയവർ പങ്കെടുക്കും. നാർക്കോടിക് ജിഹാദ് പരാമർശം വിവാദമായതും വിവിധ മത മേലധ്യക്ഷന്മാർ പരസ്യ നിലപാടുകളുമായി രംഗത്തെത്തുകയും ചെയ്ത സാഹചര്യത്തിലാണ് കർദ്ദിനാൾ മാർ ക്ലിമിസിന്റെ നേതൃത്വത്തിൽ യോഗം വിളിച്ചത്. മതസൗഹാർദ സന്ദേശം നൽകുകയെന്ന ലക്ഷ്യമായിരുന്നു യോഗത്തിന്. എന്നാൽ പ്രസ്താവനയിലും തുടർന്നുണ്ടായ രാഷ്ട്രീയ നിലപാടുകളിലും അമർഷം പുകയുന്നുണ്ടെന്ന് വ്യക്തമാവുന്നതാണ് ഇന്നത്തെ യോഗത്തിലെ മതമേലധ്യക്ഷന്മാരുടെ അസാന്നിധ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona