കേരളത്തിൽ അറുപതോളം കേസുകളുള്ളതിന് പുറമെ മറ്റ് സംസ്ഥാനങ്ങളിലും ഇയാൾ കേസുകളിൽ പ്രതിയാണെന്നാണ് റിപ്പോർട്ടുകൾ

കോഴിക്കോട്: താമരശേരി മോഷണ പരമ്പര കേസിലെ പ്രതി പൊലീസിന്റെ പിടിയിലായി.നിരവധി കേസുകളിലെ പിടികിട്ടാപ്പുുള്ളി കൂടിയായ അന്തര്‍ സംസ്ഥാന മോഷ്ഠാവ് ഷാജിമോനാണ് കഴിഞ്ഞ ദിവസം താമരശേരി പൊലീസിന്റെ പിടിയിലായത്.

താമരശേരിയില്‍ ഒന്‍പത് വീടുകളില്‍ നടന്ന മോഷണത്തിന്റെ അന്വേഷണത്തിലാണ് കുപ്രസിദ്ധ കുറ്റവാളി ഷാജിമോന്‍ പിടിയിലാവുന്നത്. ബന്ദിപ്പൂര്‍ വഴി കര്‍ണ്ണാടയിലേക്ക് കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ഷാജിമോനെ പിന്തുടര്‍ന്ന താമരശേരി പൊലീസ് ഗൂഢലൂരില്‍ വെച്ചാണ് ഇയാളെപിടികൂടിയത്. പ്രതി താമരശേരിയിലും പരിസര പ്രദേശങ്ങളില്‍ മോഷണം നടത്താന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് പൊലീസിന് സൂചന കിട്ടിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ സംസ്ഥാനം വിടുന്നതായി പൊലീസിന് മനസിലാക്കാനായത്.

സംസ്ഥാനത്ത് മാത്രം ഇയാള്‍ക്കെതിരെ അറുപതോളം കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്തിന് പുറത്തും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നാണ് പൊലീസിന് കിട്ടിയ വിവരം. താമരശേരി പൊടുപ്പില്‍ നഗറിലാണ് വാടകക്ക് താമസിച്ചിരുന്നത്. നാട്ടുകാരോട് നല്ല രീതിയില്‍ പെരുമാറിയ ഇയാള്‍ സംശയത്തിന് വഴിവെച്ചിരുന്നില്ല. എന്നാൽ പൊലീസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. റൂറല്‍ എസ്‍പിയുടെ നേതൃത്ത്വത്തിലുള്ള സ്ക്വാഡും പ്രതിയെ പിടികൂടാനുള്ള സംഘത്തിന്റെ ഭാഗമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം