മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യ ഷൈന, യുഎപിഎ കേസുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ കണ്ടു നിവേദനം നൽകി. പതിനൊന്ന് വർഷത്തിന് ശേഷം ജാമ്യം ലഭിച്ച രൂപേഷിന് മേൽ ചുമത്തപ്പെട്ട കേസുകളെക്കുറിച്ചും ജാമ്യ വ്യവസ്ഥകളെക്കുറിച്ചും വാർത്ത വിശദീകരിക്കുന്നു.
തിരുവനന്തപുരം: യുഎപി എ കേസുകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷിൻ്റെ ഭാര്യ ഷൈന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നിവേദനം നൽകി. നേരിട്ട് കണ്ടാണ് പരാതി നൽകിയത്. ജനകീയ പ്രക്ഷോഭങ്ങളെ തുടർന്ന് മരവിപ്പിച്ച യുഎപിഎ കേസുകൾ വീണ്ടും അന്വേഷിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
2026 മാർച്ചിൽ രൂപേഷ് ജാമ്യം നേടി പുറത്തുവന്നിരുന്നു. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് രൂപേഷ് പുറത്തുവരുന്നത്. 2015ല്‍ കോയമ്പത്തൂരില്‍ നിന്നാണ് രൂപേഷിനെയും ഭാര്യ ഉള്‍പ്പടെ അഞ്ച് പേരെയും അറസ്റ്റ് ചെയ്യുന്നത്. നാല്പത്തിരണ്ട് കേസുകളാണ് കേരളത്തിലും തമിഴ് നാട്ടിലുമായി നാല്പത്തിരണ്ടു കേസുകളാണ് രൂപേഷിനുമേല്‍ ചുമത്തപ്പെട്ടത്. അവയില്‍ ചിലതെല്ലാം യുഎപിഎ കേസുകളാണ്. നിലവില്‍ പതിനാറ് കേസുകളാണ് വിചാരണയിലുള്ളത്. രണ്ട് കേസുകളില്‍ ജിവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു, കൊച്ചി എന്‍ഐഎ കോടതി ശിക്ഷിച്ച വെള്ളമുണ്ട കേസില്‍ സുപ്രീം കോടതി ഇടപെടലിലൂടെയാണ് ജാമ്യം ലഭിച്ചത്.
രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ജയിലിന് പുറത്ത് രൂപേഷിനെ സ്വീകരിക്കാന്‍ ഭാര്യ ഷൈനയും സഹപ്രവര്‍ത്തകരും കാത്തുനിന്നിരുന്നു. ചുവന്ന ഷാള്‍ അണിയിച്ചും മുദ്രാവാക്യം മുഴക്കിയുമാണ് രൂപേഷിനെ വരവേറ്റത്. ജയിലില്‍ വച്ച് എഴുതിയ തന്‍റെ പുസ്തകമായ ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകളില്‍ പുറത്തിറക്കുന്നതിന് അനുവദിക്കാതിരുന്നതിലൂടെ ഇടതു ഭരണം അതിന്‍റെ അധികാര രൂപം കാണിച്ചുവെന്ന് രൂപേഷ് കുറ്റപ്പെടുത്തി.
