അപരന്റെ വിശപ്പിന്റെ ശമനം സഭയുടെ അന്വേഷണത്തിലൂടെ പരിഹരിക്കണമെന്ന് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത പറഞ്ഞു.

പത്തനംതിട്ട: പ്രകൃതിയോട് ഇണങ്ങി വേണം വികസനമെന്ന് മാർത്തോമാ സഭ. കെ റെയിൽ (K Rail) നടപ്പിലാക്കുമ്പോൾ ഇതൊക്കെ പരിഗണനയിൽ വരണമെന്ന് യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപൊലീത്ത പറഞ്ഞു. 127 മത് മാരാമൺ കൺവെൻഷന്റെ (Maramon Convention) ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെത്രാപൊലീത്തമാർക്ക് പുറമെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ വീണ ജോർജ്, ആന്റണി രാജു എംപിമാർ എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അപരന്റെ വിശപ്പിന്റെ ശമനം സഭയുടെ അന്വേഷണത്തിലൂടെ പരിഹരിക്കണമെന്ന് മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത പറഞ്ഞു. ദാരിദ്ര്യവും വിശപ്പും ഇന്നും രാജ്യത്തിന്റെ യാഥാർഥ്യമാണ്. അട്ടപ്പാടിയിലെ ശിശു മരണം ഇതിന് ഉദാഹരണമാണ്. വിശപ്പ് മാറാത്ത സമൂഹം സഭയുടെ ദൗത്യത്തിന് വെല്ലുവിളിയാണ്. വിശപ്പിന്റെ വിളിയെ തിരിച്ചറിഞ്ഞു വിഭവങ്ങൾ പങ്കുവെക്കുന്നവരായി സഭ മാറണമെന്നും തിയഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത പറഞ്ഞു. കൊവിഡ് കാലത്ത് ഓൺലൈൻ സഭകളിൽ ഇടപെടുന്നതിനേക്കാൾ വലിയ കാര്യം പ്രതിരോധ പ്രവർത്തനങ്ങളിൽ ഇടപെടുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പമ്പ മണപ്പുറത്ത് നടക്കുന്ന കൺവെൻഷൻ മാർത്തോമാ സഭ അധ്യക്ഷൻ തിയഡോഷ്യസ് മാർത്തോമാ മെത്രാപൊലീത്ത ഉദ്ഘാടനം ചെയ്തു. 1500 പേർക്ക് മാത്രമാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ഉള്ളത്.