'ബിൽഡർക്കെതിരെ ക്രിമിനൽ കേസെടുത്തത് ക്രൂരം'; മരട് വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ക്രെഡായ്
കെട്ടിടനിർമാതാക്കൾക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും ഇത് ബിസിനസിനെ സാരമായി ബാധിച്ചതായും ക്രെഡായ് അംഗങ്ങൾ
കൊച്ചി: മരട് ഫ്ലാറ്റ് വിഷയത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കെട്ടിട നിർമാതാക്കളുടെ സംഘടനയായ ക്രെഡായ്. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ സത്യം പുറത്തുവരു. ബിൽഡർക്ക് എതിരെ ക്രിമിനൽ കേസ് എടുത്തത് ക്രൂരമാണ്. കെട്ടിട നിർമാതാക്കളെ നശിപ്പിക്കാനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത്. കെട്ടിട നിർമാതാക്കൾക്ക് ജനങ്ങൾക്കിടയിലുള്ള വിശ്വാസ്യത നഷ്ടപ്പെടുകയാണെന്നും ഇത് ബിസിനസിനെ സാരമായി ബാധിച്ചതായും ക്രെഡായ് അംഗങ്ങൾ കൊച്ചിയിൽ പറഞ്ഞു
അതേസമയം മരടില്‍ നിയമം ലംഘിച്ച് ഫ്ലാറ്റ് നിര്‍മ്മിച്ച കേസില്‍ ആല്‍ഫ വെഞ്ചേഴ്സ് ഉടമ ജെ പോള്‍ രാജിനെ മൂവാറ്റുപുഴ വിജിലൻസ് കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ രണ്ട് ദിവസത്തേക്ക് വിട്ടു. ഞായറാഴ്ച മൂന്ന് മണിക്കോ അതിന് മുമ്പോ കോടതിയിൽ തിരികെ പോള്‍ രാജിനെ ഹാജരാക്കണം. അതേസമയം പൊളിച്ച് നീക്കേണ്ട കെട്ടിടങ്ങളിലെ ജനലുകളും വാതിലുമടക്കം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റ് ഉടമകൾ പരാതി നൽകിയതോടെ മരട് ഫ്ലാറ്റ് പൊളിക്കലിൽ പുതിയ പ്രതിസന്ധി ഉരുത്തിരിഞ്ഞിരിക്കുകയാണ്. ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പൊളിക്കൽ ചുമതലയുള്ള കമ്പനികൾ നിലപാടെടുത്തു.
പരാതികൾ പരിശോധിക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ പ്രത്യേക സിറ്റിംഗ് ഇന്ന് നടക്കും. മരടിൽ ഫ്ലാറ്റുകൾ പൊളിച്ച് നീക്കേണ്ട പാർപ്പിട സമുച്ചയങ്ങളിലെ ജനലുകളും വാതിലും, സാനിറ്ററി ഉപകരണങ്ങളുമടക്കം പൊളിച്ച് നീക്കുന്ന ജോലികൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്. പൊളിക്കൽ ചുമതലയേറ്റ എഡിഫെയ്സ്, വിജയ സ്റ്റീൽ കമ്പനികളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. കരാർ പ്രകാരം ഇത്തരം സാധനങ്ങളുടെ ഉടമസ്ഥാവകാശം ഇനി പൊളിക്കൽ ചുമതലയുള്ള കമ്പനികൾക്കാണ്. 325 ഫ്ലാറ്റുകളിലായി ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളാണ് ഇങ്ങനെ നീക്കി തുടങ്ങിയിട്ടുള്ളത്.