മരട് ഫ്ലാറ്റ് കേസ്; ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
മരട് ഫ്ലാറ്റ് നിർമ്മാണകേസിൽ വിജിലൻസും നടപടി തുടങ്ങി. ഗോൾഡൻ കായലോരം ഫ്ലാറ്റ് ഉടമകളായ കെ വി ജോസ്, വി സിദ്ദിഖ് എന്നിവരെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും.
കൊച്ചി: മരട് ഫ്ലാറ്റ് കേസിൽ ഗോൾഡൻ കായലോരം ഫ്ലാറ്റ് നിർമാണ കമ്പനി ഉടമകളെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും. ഉടമകളായ കെ വി ജോസ്, വി സിദ്ദിഖ് എന്നിവർക്ക് ഇന്ന് ഹാജരാകാൻ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതിനിടെ പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
അനധികൃതമായി ഫ്ലാറ്റ് നിര്‍മ്മിച്ച ഗോൾഡൻ കായലോരം ഉടമകൾക്കെതിരെ 2015 ൽ രജിസ്റ്റർ ചെയ്ത കേസില്‍ നാല് വർഷത്തിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഫ്ലാറ്റ് നിർമ്മാണത്തിന് അനുമതി നൽകിയ മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫിന്‍റെ അറസ്റ്റ് ആണ് ആദ്യം രേഖപ്പെടുത്തിയത്. മൂവാറ്റുപുഴ സബ് ജയിലിലെത്തി ഇക്കഴിഞ്ഞ ആറാം തീയതിനാണ് മുഹമ്മദ് അഷ്റഫിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. നിലവിൽ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ റിമാൻഡിലാണ് അഷ്റഫ്.
അതേസമയം, മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിച്ച് നീക്കാനുള്ള തീയതി ഇന്ന് നിശ്ചയിക്കും. പൊളിക്കലിന് മുന്നോടിയായി ചീഫ് സെക്രട്ടറി വിളിച്ച ഉന്നതാധികാര സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും.
Also Read: മരട് ഫ്ലാറ്റ് പൊളിക്കല്‍; സ്ഫോടന തീയതി ഇന്ന് തീരുമാനിക്കും