ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ഹർജി നൽകിയത്. രണ്ടുമാസം കൊണ്ട് പരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ കെട്ടിടം പൊളിക്കാൻ തയ്യാറെന്ന് കമ്പനി.

ദില്ലി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ തയ്യാറെന്ന് കാണിച്ച് സുപ്രീംകോടതിയിൽ സ്വകാര്യ കമ്പനി ഹർജി നല്‍കി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്വറേറ്റ് ഡിമോളിഷൻ കമ്പനിയാണ് ഹർജി നൽകിയത്. 

Add Asianetnews as a Preferred SourcegooglePreferred

രണ്ട് മാസത്തിനുള്ളിൽ പരിസ്ഥിതിക പ്രശ്നങ്ങൾ ഇല്ലാതെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കാന്‍ തയ്യാറാണെന്ന് കമ്പനി കോടതിയെ അറിയിച്ചു. ഇതിനായി 30 കോടി രൂപ ചിലവ് വരുമെന്നും മലിനീകരണം ഉണ്ടാവില്ലെന്നും കമ്പനി ഹ‍ർജിയില്‍ പറയുന്നു. കോടതി അനുവദിച്ചാൽ ഒരാഴ്ചയ്ക്കുള്ളിൽ നടപടികൾ തുടങ്ങാമെന്നും ടെണ്ടർ വിളിച്ചെങ്കിലും സർക്കാർ നടപടികളിൽ പുരോഗതിയില്ലെന്ന് കമ്പനി സുപ്രീംകോടതിയെ അറിയിച്ചു. 

നേരത്തെ മറ്റൊരു കേസിൽ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ബംഗളൂരുവിലെ 15 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് ഈ കമ്പനിയാണ്. ഇതിനിടെ, പാര്‍പ്പിട സമുച്ചയങ്ങൾ പൊളിച്ചുനീക്കുന്നതിന് മുമ്പ് പാരിസ്ഥിതിക ആഘാത പഠനം നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി ക്രമപ്രകാരം മാത്രമേ പരിഗണിക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി.