'പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാനാകില്ല; സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു'
വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം.

ഇടുക്കി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം നടത്തിയതിനെതിരെ മറിയക്കുട്ടി നാളെ ഹൈക്കോടതിയെ സമീപിക്കും. വ്യാജ പ്രചാരണത്തിലെ നിയമനടപടിയിൽ പിന്നോട്ടില്ലെന്നാണ് മറിയക്കുട്ടിയുടെ വിശദീകരണം. സിപിഎം വ്യാപകമായി വ്യക്തിഹത്യ ചെയ്തു എന്ന് മറിയക്കുട്ടി വ്യക്തമാക്കുന്നു. പാർട്ടി മുഖപത്രത്തിൽ മാപ്പ് പറഞ്ഞതൊന്നും അംഗീകരിക്കാനാകില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
ചില സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് ഇന്ന് ഹൈക്കോടതിയെ സമീപിക്കാത്തത്. മക്കളോട് കൂടി ആലോചിച്ച ശേഷമായിരിക്കും നാളെ ഹൈക്കോടതിയിൽ എത്തുക. സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും തനിക്കെതിരെ പ്രചരിക്കുന്ന വ്യാജപ്രചരണങ്ങൾ തടയണമെന്നും തന്റെ പേരിൽ ഭൂമി ഉണ്ടെന്ന് പറഞ്ഞ സിപിഎം അത് കാണിച്ചു തരാൻ തയ്യാറാകണമെന്നും മറിയക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
മറിയക്കുട്ടിക്ക് ഭൂമിയുണ്ടെന്ന വ്യാജ വാര്‍ത്തയിൽ ഖേദം പ്രകടിപ്പിച്ച് സിപിഎം മുഖപത്രം രംഗത്തെത്തിയിരുന്നു. മകൾ വിദേശത്തെന്ന വാർത്തയിലും ഖേദം പ്രകടിപ്പിച്ചു. മറിയക്കുട്ടിക്ക് ഭൂമി ഉണ്ടെന്ന് വാർത്ത നൽകിയതിന് പിന്നാലെ ഇവർക്ക് എതിരെ വ്യാപക സൈബർ ആക്രമണം നടന്നിരുന്നു. പെൻഷൻ കിട്ടാതെ ഭിക്ഷ യാചിച്ച മറിയക്കുട്ടിയുടെ ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ട് വന്നത്.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ചതിന് പിന്നാലെ മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചരണം ശക്തമായിരുന്നു. മറിയക്കുട്ടിക്ക് ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് മറിയക്കുട്ടിയുടെ നീക്കം. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങള്‍ തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നുമാണ് മറിയക്കുട്ടിയുടെ ആവശ്യം.
മാസങ്ങളായി പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത്. മരുന്നിനും ഉപജീവനത്തിനും വേണ്ടിയാണ് ഇവർ ഭിക്ഷക്കിറങ്ങിയത്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ഇവരിലൊരാളായ അന്നക്കുട്ടിക്ക് ഈറ്റ തൊഴിലാളി ക്ഷേമനിധി ബോർഡ് പെൻഷൻ നൽകാൻ തീരുമാനമെടുത്തിരുന്നു.
എന്നാൽ മറിയക്കുട്ടിക്ക് വിധവാ പെൻഷൻ നൽകാൻ പണമില്ലെന്നായിരുന്നു അടിമാലി പഞ്ചായത്തിന്റെ വിശദീകരണം. മറിയക്കുട്ടിക്ക് ലഭിക്കാനുള്ളത് വിധവ പെൻഷനാണ്. മറിയക്കുട്ടിക്ക് അഞ്ച് മാസത്തെ പെൻഷന്‍ നൽകാൻ ഉണ്ടെന്ന് അടിമാലി പഞ്ചായത്ത് സ്ഥിരീകരിക്കുന്നുമുണ്ട്. സർക്കാർ ഫണ്ട് നിൽക്കാതെ കൊടുക്കാൻ ആവില്ലെന്നാണ് അവർ വിശദീകരിക്കുന്നത്.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഭിക്ഷ യാചിച്ച സംഭവം; വ്യാജ പ്രചരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയിലേക്ക്