പിതാക്കൻമാരുടെ കോലം കത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം. പ്രതിഷേധത്തിനിടെ തർക്കമുണ്ടായി.
കൊച്ചി: ജനാഭിമുഖ കുർബാന തർക്കത്തിൽ വിമതർ കർദിനാൾമാരുടെ കോലം കത്തിച്ചതിൽ പ്രതിഷേധം. കൊച്ചി കാക്കനാട് സെയിൻ്റ് ഫ്രാൻസിസ് പളളിക്ക് മുന്നിൽ കർദിനാൾ അനുകൂലികൾ പ്രതിഷേധിക്കുന്നു. പിതാക്കൻമാരുടെ കോലം കത്തിച്ചവർക്കെതിരെ നടപടി വേണമെന്നാണ് വിശ്വാസികളുടെ ആവശ്യം. പ്രതിഷേധത്തിനിടെ തർക്കമുണ്ടായി. ജനാഭിമുഖ കുർബാനയെ അനുകൂലിക്കുന്നവർ പ്രതിഷേധക്കാർക്കെതിരെ രംഗത്ത് വന്നു.
എന്താണ് നിലവിലെ കുർബാന ഏകീകരണ തർക്കം
1999ലാണ് സിറോ മലബാർ സഭയിലെ ആരാധനാക്രമം പരിഷ്കരിക്കാൻ സിനഡ് ശുപാർശ ചെയ്തത്. അതിന് വത്തിക്കാൻ അനുമതി നൽകിയത് ഈ വർഷം ജൂലൈയിലാണ്. കുർബാന അർപ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുർബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അൾത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിർവഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവിൽ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാൽ എറണാകുളം അങ്കമാലി അതിരൂപത,തൃശ്ശൂർ, തലശ്ശേരി അതിരൂപതകളിൽ ജനാഭിമുഖ കുർബനയാണ് നിലനിൽക്കുന്നത്. കുർബാനയുടെ പാഠം എല്ലാവരും അംഗീകരിച്ചെങ്കിലും അത് അർപ്പിക്കുന്ന രീതിയിലാണ് തർക്കം.
എതിർക്കുന്നവരുടെ വാദങ്ങൾ
1.അര നൂറ്റാണ്ടായി തുടരുന്ന രീതി അട്ടിമറിക്കരുത്.
2.അഭിപ്രായഐക്യം ഉണ്ടാകും വരെ സിനഡ് തീരുമാനം നടപ്പാക്കരുത്
3.കുർബാന രീതി മാറ്റാൻ മാർപ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചോ എന്ന് സംശയമുണ്ട്
4.നവംബർ 28ന് തന്നെ സാധ്യമായ ഇടങ്ങളിൽ പുതിയ രീതി നടപ്പാക്കണം എന്ന് പറയുന്നത് ദുരുദ്ദേശപരമാണ്.
ഒരു വിഭാഗം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പരിഷ്കരിച്ച കുർബാനയുമായി മുന്നോട്ട് പോകുമെന്നാണ് കർദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട്. നേരെത്തെ എറണാകുളം അങ്കമാലി അതിരൂപതയിലെ സെന്റ് മേരീസ് കത്തിഡ്രലിൽ പരിഷ്കരിച്ച കുർബാന നടത്തും എന്നായിരുന്നു അറിയിച്ചതെങ്കിലും ബിഷപ്പ് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ സഭ ആസ്ഥാനത്ത് തന്നെ പരിഷ്കാരിച്ച കുർബാന നടത്താനാണ് കർദ്ദിനാലിന്റെ തീരുമാനം.
