ഭിന്നശേഷിക്കാരുടെയും ഗർഭിണികളുടെയും ക്ഷേമത്തിനായി ഈ വർഷം 50 കോടിയുടെ പദ്ധതിയുമായി മാതാ അമൃതാനന്ദമയി മഠം

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി 20 യുടെ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ വർഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം. ഭിന്നശേഷിക്കാരുടെയും ഗർഭിണികളുടെയും ക്ഷേമത്തിനായാണ് ഈ തുക ചിലവഴിക്കുക. സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുടെ സമിതിയായ സി 20യുടെ വെർച്വൽ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിയമനിർമാണത്തിലൂടെയോ ചർച്ചകളിലൂടെയോ മാത്രം സുസ്ഥിരവികസനം സാധ്യമാകില്ലെന്നും അതിന് നമ്മുടെ നിലപാട് കൂടി മാറേണ്ടതുണ്ടെന്നും ഉദ്ഘാടന സമ്മേളനത്തിൽ സംസാരിക്കവേ സി 20 സമിതി അധ്യക്ഷ കൂടിയായ മാതാ അമൃതാനന്ദമയി ദേവി പറഞ്ഞു. ജി 20 ഉച്ചകോടിയുടെ അധ്യക്ഷത ഭാരതത്തിന് ലഭിച്ച ചരിത്രപ്രധാനമായ അവസരമാണ്. സി 20യുടെ പ്രവർത്തനങ്ങൾ വിജയകരമാക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് ഭാരതസർക്കാരും പ്രധാനമന്ത്രി നരേന്ദ്രമോദിയും നമ്മളിൽ ഏൽപ്പിച്ചിരിക്കുന്നതെന്നും അമ്മ പറഞ്ഞു.

ലോകം മുഴുവൻ ഒരു കുടുംബമാണെന്നുള്ള വസുദൈവ കുടുംബകം എന്ന സന്ദേശം നൽകിയവരാണ് ഭാരതത്തിലെ ഋഷിവര്യൻമാർ. അതു കൊണ്ടു തന്നെ ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 സമ്മേളനത്തിന്റെ ആശയം വളരെ അനുയോജ്യമാണ്. ഈ ആശയം പ്രാവർത്തികമാക്കാൻ എല്ലാവർക്കും സാധിക്കട്ടെയെന്നും അമ്മ പറഞ്ഞു. രാജ്യത്തിന്റെ വികസനത്തിനായുള്ള ശക്തികൾ വർധിപ്പിക്കുന്നതിനൊപ്പം തന്നെ പ്രകൃതിയെന്ന ശക്തിയെയും നമ്മൾ ശ്രദ്ധിക്കണം. പരിസ്ഥിതി സംരക്ഷണം കൂടാതെയുള്ള വികസനം അസന്തുലിതമായിരിക്കും. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യൻ അവന്റെ മനസ്സിൽ സൃഷ്ടിക്കുന്ന ദുഷിച്ച കാലാവസ്ഥയുടെ പ്രതിഫലനമാണ്. എന്റേത് എന്ന ചിന്തയിലേക്ക് നീങ്ങുന്നതോടെ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യൻ തന്നെയായി മാറുകയാണെന്നും അമ്മ പറഞ്ഞു.

ഏത് പദ്ധതിയുടെയും വിജയത്തിന് സമൂഹത്തിന്റെ പങ്കാളിത്തം വളരെ അനിവാര്യമാണെന്നും ജി 20 സമ്മേളനത്തിൽ സമൂഹത്തിന്റെ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സി20 ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ടെന്നും സമ്മേളനത്തിൽ സംസാരിച്ച തമിഴ്‌നാട് ഗവർണർ ആർ.എൻ രവി പറഞ്ഞു. ലോകം ഇന്ന് പലവിധത്തിലുള്ള പ്രതിസന്ധികളിലൂടെ കടന്നു പോകുകയാണെന്നും ഇതിനെയെല്ലാം അതിജീവിക്കാൻ കൂട്ടായ ചിന്തകളും ആശയങ്ങളും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സി20 വർക്കിങ് ഗ്രൂപ്പുകളിൽ നിന്നും ഉരുത്തിരിയുന്ന ആശയങ്ങൾ ലോകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്കുൾപ്പെടെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. മാതാ അമൃതാനന്ദമയി ദേവിയുടെ നേതൃത്വത്തിൽ ഇതിനായി നടത്തുന്ന പരിശ്രമങ്ങൾ വളരെ മഹത്തരമാണെന്നും അനുരാഗ് താക്കൂർ കൂട്ടിച്ചേർത്തു. സ്ത്രീയെന്നോ പുരുഷനെന്നോ ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ജി 20 യാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്നതെന്നും സി 20 യിലൂടെയാണ് ഇത് സാധ്യമാകുകയെന്നും ചടങ്ങിൽ സംസാരിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ അഭിപ്രായപ്പെട്ടു.

ഇന്ന് നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ലോകം കൈകോർക്കുന്ന ഒരു വേദിയാണ് ജി 20യെന്ന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എത്തിച്ചേരാൻ കഴിയുന്ന ഏറ്റവും ഫലപ്രദമായ സംവിധാനമാണ് സിവിൽ സൊസൈറ്റി സംഘങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാവരും കൂടിച്ചേർന്നുള്ള ഒരു രാജ്യാന്ത കൂട്ടായ്മയാണ് ഇത്തവണ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയെന്ന് സമ്മേളനത്തിൽ സംസാരിച്ച നീതി ആയോഗ് മുൻ സിഇഒയും ജി 20 ഷെർപ്പയുമായ ( ഇന്ത്യയുടെ പ്രത്യേക പ്രതിനിധി) അമിതാഭ് കാന്ത് പറഞ്ഞു. ഇന്ത്യയിൽ ജനസംഖ്യയിൽ കൂടുതലുള്ളത് സ്ത്രീകളായതിനാൽ തന്നെ അവരെ മുൻനിർത്തിയുള്ള ഒരു വികസന നയമാണ് അഭികാമ്യം. ഗവൺമെന്റ് തലത്തിനുമപ്പുറമുള്ള ഒരു പൊതു ചർച്ചാവേദിയായി ജി 20 ഉച്ചകോടി മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അമിതാഭ് കാന്ത് വ്യക്തമാക്കി.

സി20 പ്രവർത്തനങ്ങളുടെ ഭാഗമായി മാതാ അമൃതാനന്ദമയി മഠം ഒരു വർഷത്തിനുള്ളിൽ 50 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് മാതാ അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി ചടങ്ങിൽ പ്രഖ്യാപിച്ചു. ഈ തുക ഭിന്നശേഷിക്കാരായ ആളുകളുടെ ക്ഷേമത്തിനും

പോഷകക്കുറവുള്ള ഗർഭിണികളുടെ ആരോഗ്യസംരക്ഷണത്തിനുമായി ചിലവാക്കുമെന്നും ഇവരുടെ ജീവിതത്തിൽപ്രകടമായ മാറ്റങ്ങൾ വരുത്താൻ ഇതുകൊണ്ട് സാധിക്കുമെന്നും സ്വാമി അമൃതസ്വരൂപാനന്ദപുരി പറഞ്ഞു.

ശശി തരൂർ എം.പി, സി 20 സമിതി സെക്രട്ടേറിയേറ്റായ രാംഭൗ മൽഗി പ്രബോധിനിയുടെ വൈസ് ചെയർമാനും ഐസിസിആർ അധ്യക്ഷനുമായ വിനയ് പി സഹസ്രബുദ്ധെ, സത്സംഗ് ഫൗണ്ടേഷൻ സ്ഥാപകനും സി20 സമിതി അംഗവുമായ ശ്രീ എം, വിവേകാനന്ദ കേന്ദ്ര അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി20 കോർ ഗ്രൂപ്പ് അംഗവുമായ നിവേദിത ആർ.ഭിദേ, ജി 20 ഷെർപ്പ വിജയ് കെ നമ്പ്യാർ, സാമൂഹ്യ പ്രവർത്തകനും സെയിൽസ്ഫോഴ്സ് സിഇഒയുമായ മാർക്ക് ബെനിയോഫ്, സാമൂഹ്യ പ്രവർത്തകനും സംരംഭകനുമായ ടി. ഡെന്നി സാൻഫോർഡ്, ഇന്തോനേഷ്യ സി20 രാജ്യാന്തര അഡൈ്വസറി കമ്മിറ്റി അംഗവും ബ്രസീലിൽ നിന്നുള്ള ട്രോയ്ക്ക മെമ്പറുമായ അലസാന്ദ്ര നിലോ, ഫ്രാൻസ് റെഡ് ക്രോസ് ജനറൽ ലീഗൽ ഡയറക്ടർ എം. ലോറെന്റ് ബെസേഡെ, ഇന്ത്യോനേഷ്യയിൽ നിന്നുള്ള ട്രോയ്ക്ക അംഗവും സി20 ഇന്തോനേഷ്യ ഷെർപ്പയുമായ അഹ് മഫ്തുചാൻ തുടങ്ങിയവർ സമ്മേളനത്തിൽ സംസാരിച്ചു. സി 20 സമിതി സെക്രട്ടേറിയേറ്റായ രാംഭൗ മൽഗി പ്രബോധിനിയുടെ പ്രതിനിധിയും ജി20യിൽ സോസ് ഷെർപ്പയുമായ സ്വദേശ് സിങ് നന്ദി പറഞ്ഞു.

ജി 20 ഉച്ചകോടിയിൽ സമൂഹത്തിന്റെ എല്ലാ തലത്തിലുള്ള ആളുകളുടെയും ശബ്ദം എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജി-20ൽ അംഗമല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള സംഘടനകൾ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ 800-ലധികം സിവിൽ സൊസൈറ്റികളും ഇവയുടെ പ്രതിനിധികളും ശൃംഖലകളുമായും ചേർന്നുള്ള പ്രവർത്തനങ്ങളാണ് സി-20 നടത്തുന്നത്. ജി 20 അംഗ രാജ്യങ്ങൾക്കിടയിൽ സിഎസ്ഒ പ്രാതിനിധ്യം 2010 ലാണ് ആരംഭിച്ചത്. 2013 ൽ ഇത് ജി-20 യുടെ ഔദ്യോഗിക സമിതിയായി.