കൊച്ചി നഗരത്തിലെ വെളളക്കെട്ട്; അശാസ്ത്രീയമായി ഓവുചാൽ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെന്ന് മേയര്‍
വ്യാപാരികളും ടാക്സിക്കാരും അടക്കം പ്രതിഷേധവുമായി എത്തിയതോടെയാണ് മേയർ തന്നെ പരിശോധനയ്ക്കിറങ്ങിയത്.
കൊച്ചി: കൊച്ചി നഗരത്തിലെ വെളളക്കെട്ട് പരിഹരിക്കാൻ ഉടൻ നടപടിയെടുക്കുമെന്ന് മേയര്‍ സൗമിനി ജെയിൻ. അശാസ്ത്രീയമായി ഓവുചാൽ നിര്‍മ്മിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും മേയർ അറിയിച്ചു. എംജി റോഡിലെ ജോസ് ജംഗ്ഷനിലടക്കം അടുത്തയിടെ കനത്തമഴ പെയ്തപ്പോൾ വെളളക്കെട്ടുണ്ടായി.
ഇവിടുത്തെ ഓവുചലകളിലൂടെ വെള്ളം ഒഴുകി പോവാത്താതാണ് ഇതിന് കാരണം. വ്യാപാരികളും ടാക്സിക്കാരും അടക്കം പ്രതിഷേധവുമായി എത്തിയതോടെയാണ് മേയർ തന്നെ പരിശോധനയ്ക്കിറങ്ങിയത്. പല സ്വകാര്യ സ്ഥാപനങ്ങളുടെയും ഓവുചാലുകളുടെ നിര്‍മ്മാണത്തിലെ അപകാതയാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നതെന്നാണ് മേയര്‍ പറയുന്നത്.
കെഎസ്ഇബിയുടെയും മറ്റ് സ്വകാര്യ സ്ഥാപനങ്ങളുടെയും കേബിളുകൾ ഓവുചാലിനടിയിലൂടെ കടന്ന് പോകുന്നുണ്ട്. ഇത് മാല്യന്യം ഓടകളിൽ തങ്ങി നിൽക്കാൻ ഇടയാക്കുന്നു. മെട്രോ കടന്നുപോകുന്ന മേഖലകളിലെ വെള്ളക്കെട്ടിന് പരിഹാരമുണ്ടാക്കാൻ കെഎംആര്‍എല്ലിന്‍റെയും ഡിഎംആര്‍സിയുടെയും മേൽനോട്ടം ഉണ്ടാകണമെന്നും മേയര്‍ ആവശ്യപ്പെട്ടു.