പാലക്കാട് സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ ആരോപണം മന്ത്രി എം.ബി. രാജേഷ് തള്ളി. എൽഡിഎഫ് വിജയത്തെക്കുറിച്ചുള്ള പരിഭ്രാന്തിയാണ് ആരോപണത്തിന് പിന്നിലെന്നും, തൃത്താലയിലെ വികസന വിഷയത്തിൽ മുൻ എംഎൽഎ വി.ടി. ബൽറാമിനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാലക്കാട്: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ആരോപണം തള്ളി മന്ത്രി എം. ബി. രാജേഷ്. എൽഡിഎഫ് സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് പ്രതിപക്ഷ നേതാവല്ലെന്നും, പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന പരിഭ്രാന്തിയാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട്ടുകാരനായ മികച്ച സ്ഥാനാർത്ഥിയെയാണ് എൽഡിഎഫ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്. പൂർണ്ണ ആത്മവിശ്വാസത്തോടെയാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിൽ കൈവിട്ടുപോയ പാലക്കാട്, മണ്ണാർക്കാട് സീറ്റുകൾ ഇത്തവണ തിരിച്ചുപിടിക്കുകയാണ് എൽഡിഎഫിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. പാലക്കാട്ടെ രാഷ്ട്രീയ സാഹചര്യം അനുകൂലമാണെന്നും വികസനമുരടിപ്പിനെതിരെ ജനങ്ങൾ വിധിയെഴുതുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ മത്സരത്തിനിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ ശ്രമിക്കുന്നവർക്ക് പാലക്കാട്ടെ വോട്ടർമാർ കൃത്യമായ മറുപടി നൽകുമെന്നും എം. ബി. രാജേഷ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

തൃത്താലയിൽ എൽഡിഎഫ് അല്ലാതെ മറ്റൊരു ശക്തിയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, മണ്ഡലത്തിന്റെ വികസന കാര്യത്തിൽ മുൻ എംഎൽഎ വി. ടി. ബൽറാമിനെ പരസ്യമായി വെല്ലുവിളിക്കുകയും ചെയ്തു. തൃത്താലയിൽ നിന്ന് പോയ മൂന്ന് മുൻ മന്ത്രിമാരും അഞ്ച് വർഷം മുൻപത്തെ എംഎൽഎയും വികസന കാര്യത്തിൽ ഒന്നും ചെയ്തിട്ടില്ലെന്നും, തന്റെ കാലയളവിൽ നടന്ന പ്രവർത്തനങ്ങൾ പരിശോധിച്ചാൽ അത് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.