രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സം​ഗ പരാതിയുടെ സമയം ശരിയായില്ല എന്ന് പറയുന്നത് ജനങ്ങൾ വിലയിരുത്തുമെന്ന് മന്ത്രി എം ബി രാജേഷ്. രാഹുലിനെതിരായ ആരോപണങ്ങൾ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്നതല്ലെന്നും വലിയ കുറ്റകൃത്യങ്ങളാണ് രാഹുലിൻ്റെ ഭാഗത്ത് നിന്നുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഹുലിനെതിരെ പുറത്തുവന്നിരിക്കുന്ന വിവരങ്ങളെല്ലാം വളരെ ​ഗുരുതര സ്വഭാവമുള്ളതാണ്. നടന്നത് കുറ്റകൃത്യമാണെന്നതാണ് ഈ വിവരങ്ങളെല്ലാം വ്യക്തമാക്കുന്നത്. കോൺ​ഗ്രസിന്റെ സൈബർ സംഘങ്ങളെല്ലാം നടത്തുന്ന അധിക്ഷേപങ്ങളെല്ലാം കാണിക്കുന്നത് അവർ സ്ത്രീകളുടെ കൂടെയല്ല എന്നാണ്. രാഹുലിനെ വിമർശിച്ച കോൺഗ്രസിൻ്റെ വനിത നേതാക്കളെ അടക്കം സൈബർ സംഘം ആക്രമിക്കുകയാണെന്നും എംബി രാജേഷ് പറ‍ഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കും

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈം​ഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അന്വേഷിക്കുന്നത്. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്.