വാഗ്വാദങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കാനും പുകമറ സൃഷ്ടിക്കാനുമാണ് രാജേഷ് ശ്രമിക്കുന്നതെന്ന് വി ടി ബൽറാം കുറ്റപ്പെടുത്തി. കണക്കുകൾ നിരത്തിയാണ് ബൽറാം പ്രതികരിച്ചത്.
പാലക്കാട്: എം ബി രാജേഷിന്റേത് പി ആർ സ്റ്റണ്ടെന്ന് തൃത്താലയിലെ യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം. വാഗ്വാദങ്ങളിലൂടെ വിവാദങ്ങളുണ്ടാക്കാനും പുകമറ സൃഷ്ടിക്കാനുമാണ് രാജേഷ് ശ്രമിക്കുന്നതെന്ന് വി ടി ബൽറാം കുറ്റപ്പെടുത്തി. കണക്കുകൾ നിരത്തിയാണ് ബൽറാം പ്രതികരിച്ചത്. കിഫ്‌ബി വഴി ഒരു റോഡ് പോലും തൃത്താലയിൽ പൂർത്തിയായിട്ടില്ല. എല്ലാം എഫ്ബി വഴി മാത്രമാണ്. യുഡിഎഫിന്റെ പല പദ്ധതികളും രാജേഷ് തന്റേതാക്കി മാറ്റുന്നു.
രണ്ട് കോടി രൂപ താൻ അനുവദിച്ച ഒരു പദ്ധതി രണ്ട് കോടി അഞ്ച് ലക്ഷമാക്കി രാജേഷ് പുതുക്കി അയച്ചു. അഞ്ച് ലക്ഷം കൂടുതൽ നൽകാനാവില്ല എന്ന് ഒടുവിൽ ഉത്തരവ് വന്നു. തന്റെ ഭരണ കാലത്ത് തുടങ്ങിയ കെട്ടിടത്തിന് മുകളിൽ കയറി ഫോട്ടോ എടുക്കുന്നു. അത്തരത്തിൽ വിലകുറഞ്ഞ കാര്യങ്ങളാണ് രാജേഷ് ചെയ്യുന്നതെന്നാണ് വിടി ബൽറാമിന്റെ വിമർശനം. വി ഡി സതീശന്റെ സംവാദ ക്ഷണത്തിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുന്നത് രാജേഷ് കാണുന്നില്ലേ എന്നും ബൽറാം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിക്കവേ ചോദിച്ചു.
