ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എല്ലാ കേസുകളിലും എംസി കമറുദ്ദീൻ എംഎൽഎയ്ക്ക് ജാമ്യം, ജയിൽ മോചിതനാകും
142 വഞ്ചന കേസുകളിലാണ് ഇതിനകം എം എൽ എക്ക് ജാമ്യം കിട്ടിയത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ.
കാസർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്.
ഇതോടെയാണ് എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ് കമറുദ്ദീൻ.
തൃശ്ശൂർ ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വഞ്ചന കേസുകളിൽ എംഎൽഎയുടെ കൂട്ടുപ്രതിയും ജ്വല്ലറി എംഡിയുമായ പൂക്കോയ തങ്ങൾ ഇപ്പോഴും ഒളിവിൽ തുടരുകയാണ്.