കൊച്ചി കളമശ്ശേരിയിലെ ലോഡ്ജിൽ പോലീസ് നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. ഇടപ്പള്ളി സ്വദേശി സിയാദ്, കൊല്ലം സ്വദേശി ആദിൽ അൻസാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് ലഹരിമരുന്ന് എത്തിച്ചത് തൃക്കാക്കരയിൽ പിടിയിലായ മറ്റൊരു പ്രതിയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി: കളമശ്ശേരി വട്ടേക്കുന്നത്തെ ലോഡ്ജിൽ നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എംഡിഎംഎ-യും കഞ്ചാവുമായി രണ്ടുപേരെ കൊച്ചി സിറ്റി പോലീസ് പിടികൂടി. എറണാകുളം ഇടപ്പള്ളി സ്വദേശി സിയാദ് (42), കൊല്ലം ചിതറ സ്വദേശി ആദിൽ അൻസാർ (24) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 6.79 ഗ്രാം എം ഡി എം എയും 56.98 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം തൃക്കാക്കരയിൽ പിടിയിലായ ലഹരി ശൃംഖലയിലെ മുഖ്യകണ്ണിയായ കെവിൻ ബി. മാത്യു ആണ് ഇവർക്ക് ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊച്ചി നഗര കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന വലിയൊരു മയക്കുമരുന്ന് മാഫിയയുടെ ഭാഗമാണ് ഇവരെന്നും പോലീസ് സംശയിക്കുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ചും ഇടപാടുകാരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.