മഴക്കാലത്ത് നഗരത്തിലെ യാത്ര, നരകയാത്രയാകുമെന്ന ആശങ്ക ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ റെയിവേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുമുള്‍പ്പടെ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ വെള്ളക്കെട്ട് ഭിഷണി ഒഴിവാക്കാനുള്ള നടപടികള്‍ നീളും. തമ്പാനൂര്‍ റെയില്‍വേ ട്രാക്കിനടയിലൂടെയുള്ള തോട് വ്യത്തിയാക്കുന്നത് ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിച്ചേക്കും. മഴക്കാലത്ത് നഗരത്തിലെ യാത്ര, നരകയാത്രയാകുമെന്ന ആശങ്ക ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് അപ്രതീക്ഷിതമായെത്തിയ കനത്ത മഴയില്‍ റെയിവേ സ്റ്റേഷനും ബസ് സ്റ്റാന്‍ഡുമുള്‍പ്പടെ തമ്പാനൂര്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു. റെയില്‍വേ ട്രാക്കിനടയിലൂടെ പോകുന്ന ആമയിഴഞ്ചാന്‍ തോട് മണ്ണടിഞ്ഞ് ഒഴുക്ക് നിലച്ചതാണ് ഇതിനു കാരണമെന്ന് നഗരസഭ കുറ്റപ്പെടുത്തി. 

എന്നാല്‍ തോട് വൃത്തിയാക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് റെയില്‍വേ തിരിച്ചടിച്ചു. പരസ്പര ആരോപണങ്ങള്‍ക്ക് ശേഷം വൃത്തിയാക്കുന്ന ജോലി ഏറ്റെടുക്കുകയാണെന്ന് കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചു. റെയില്‍വേ ട്രാക്കിന്‍റെ ഇരുവശത്തുമുള്ള തോടിന്‍റെ ഭാഗം വൃത്തിയാക്കി തുടങ്ങി. എന്നാല്‍ ട്രാക്കിനടിയിലൂടെയുള്ള 120 മീറ്ററോളം തോട് വൃത്തിയാക്കുന്നത് സംബന്ധിച്ച കാര്യത്തില്‍ തീരുമാനമായില്ല. ചീഫ് സെക്രട്ടറി വിളിച്ച ഉന്നതലയോഗത്തില്‍ ഈ ജോലി ഇറിഗേഷന്‍ വകുപ്പിനെ ഏല്‍പ്പിക്കാനാണ് ധാരണ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona