സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. മാർച്ച് 26നകം സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു കേന്ദ്രത്തിന് കോടതി നൽകിയിരുന്ന നിർദേശം.

ദില്ലി: മീഡിയ വൺ ചാനലിന്റെ (Media One Channel) സംപ്രേഷണം വിലക്കിയ കേന്ദ്ര സർക്കാർ (Central Government Ban) നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീം കോടതി (Supreme Court) ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മീഡിയവൺ ചാനൽ മാനേജ്മെന്റ്, എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ തുടങ്ങിയവരുടെ ഹർജികൾ പരിഗണിക്കുന്നത്. സത്യവാങ്മൂലം സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്. മാർച്ച് 26നകം സത്യവാങ്മൂലം സമർപ്പിക്കാനായിരുന്നു കേന്ദ്രത്തിന് കോടതി നൽകിയിരുന്ന നിർദേശം.

ചാനലിന്റെ പ്രവർത്തനം വിലക്കിയ നടപടി മാർച്ച് പതിനഞ്ചിന് സ്റ്റേ ചെയ്തിരുന്നു. മുദ്രവച്ച കവറുകളിൽ രേഖകളും റിപ്പോർട്ടുകളും അടക്കം സമർപ്പിക്കുന്നതിന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി സൂചിപ്പിച്ചിരുന്നു. മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടിക്കെതിരെയുള്ള ഹർജിയിൽ മറുപടി നൽകാൻ കൂടുതൽ സമയം കേന്ദ്രസ‍ർക്കാർ തേടിയിരുന്നു.

വിശദമായ മറുപടി ഫയൽ ചെയ്യാൻ നാല് ആഴ്ച കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ മാർച്ച് 30 വരെയാണ് സുപ്രിംകോടതി കേന്ദ്രസ‍ർക്കാരിന് മറുപടി നൽകാൻ സമയം അനുവദിച്ചിരുന്നത്. കേസിൽ ഇന്ന് അന്തിമ വാദം കേൾക്കാനാരിക്കെയാണ് കേന്ദ്രം കൂടുതൽ സമയം ആവശ്യപ്പെട്ടത്.

മീഡിയ വണ്‍ ചാനലിന്‍റെ സംപ്രേഷണ വിലക്കിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചത്. ഹര്‍ജിയുടെ പകര്‍പ്പ് കേന്ദ്ര സര്‍ക്കാരിന്‍റെ അഭിഭാഷകര്‍ക്ക് കൈമാറാന്‍ പത്രപ്രവര്‍ത്തക യൂണിയന് കോടതി അനുമതി നല്‍കിയിരുന്നു. മീഡിയ വണ്‍ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പമാണ് പത്രപ്രവര്‍ത്തക യൂണിയന്‍റെ ഹര്‍ജിയും കോടതി പരിഗണിക്കുന്നത്.