വികസന സംവാദത്തിനായുള്ള എം ബി രാജേഷിന്‍റെ വെല്ലുവിളിയിൽ വീണ്ടും മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം
പാലക്കാട്: വികസന സംവാദത്തിനായുള്ള എം ബി രാജേഷിന്‍റെ വെല്ലുവിളിയിൽ വീണ്ടും മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി വി ടി ബൽറാം. സംവാദത്തിന് ഒരുക്കമാണെന്ന് ബല്‍റാം പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് എം ബി രാജേഷ് ബൽറാമിനെ വെല്ലുവിളിച്ചത്. ആദ്യം വി ഡി സതീശനുമായി പിണറായി വിജയൻ സംവാദം നടത്തട്ടേയെന്നും തൃത്താലയിൽ ഉപതെരഞ്ഞെടുപ്പ് ഒന്നുമല്ലല്ലോ, നിയമസഭ തെരഞ്ഞെടുപ്പല്ലേ, 140 മണ്ഡലങ്ങളിലും സംവാദം നടക്കട്ടേയെന്നുമാണ് ബൽറാമിന്‍റെ പ്രതികരണം.
പ്രോഗ്രസ് റിപ്പോർട്ടുമായി വീടുകൾ കയറുമെന്നും ബൽറാം വെല്ലുവിളി ഏറ്റെടുക്കുമോ എന്നും എംബി രാജേഷ് കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. എന്നാല്‍ രണ്ടും രണ്ട് സാഹചര്യങ്ങളാണ്. താൻ ഭരണപക്ഷ എംഎൽഎ ആയിരുന്നത് അഞ്ച് വർഷം മാത്രമാണ്. അഞ്ച് വർഷം പ്രതിപക്ഷ എംഎൽഎ ആയിരുന്നു. മാത്രമല്ല എംബി രാജേഷ് മന്ത്രി ആയിരുന്നു. എങ്കിലും സംവാദത്തിന് തയ്യാറാണെന്നും നേതാക്കളോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നും വിടി ബൽറാം പ്രതികരിച്ചു. സംവാദം എങ്ങനെ വേണമെന്ന് ആലോചിക്കാം. രാജേഷിനും എനിക്കും മുമ്പ് 20 കൊല്ലം ഭരിച്ചത് ഇടത് പക്ഷമാണ്. അതും താരതമ്യം ചെയ്യണം. 35 വർഷത്തെ സംവാദമാണ് വേണ്ടതെന്നും ബൽറാം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.



