സ്റ്റൈപെൻഡ് വര്‍ധന: മെഡി. കോളേജുകളിലെ പിജി ഡോക്ടർമാരും ഹൗസ് സർജന്മാരും പണിമുടക്കില്‍; പിൻമാറി ദന്തൽ വിഭാഗം
പിജി, ഹൗസ് സർജൻസ് അസോസിയേഷനുമായി നേരത്തെ ആരോഗ്യവകുപ്പ് ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതേ സമയം സമരത്തിൽ നിന്ന് പിൻമാറുന്നതായി ദന്തൽ വിഭാഗം ആരോഗ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു
തിരുവനന്തപുരം: സ്റ്റൈപൻഡ് കൂട്ടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികളിലെ പിജി വിദ്യാർത്ഥികളും ഹൗസ് സർജൻമാരും ഇന്ന് സൂചന സമരം നടത്തും. ഒപിയും കിടത്തി ചികിത്സയും ബഹിഷ്കരിക്കും. അത്യാഹിത വിഭാഗത്തെയും ഐസിയുവിനെയും സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തിരുവന്തപുരം മെഡിക്കൽ കോളെജിൽ സമരനുകൂലികൾ ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തും. അതേ സമയം സമരത്തിൽ നിന്ന് പിൻമാറുന്നതായി ദന്തൽ വിഭാഗം ആരോഗ്യമന്ത്രിയെ രേഖാമൂലം അറിയിച്ചു. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ സ്റ്റൈഫന്‍റ് കൂട്ടുമെന്ന് ഉറപ്പ് കിട്ടിയതിനെ തുടർന്നാണ് സമരത്തിൽ നിന്ന് പിൻമാറുന്നത്.
സൂചനാ സമരം ഫലം കണ്ടില്ലെങ്കില്‍ ഇരുപത് മുതല്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക് നീങ്ങാനാണ് തീരുമാനം. 2015 ലാണ് അവസാനം സ്റ്റൈപന്റ് വര്‍ധന നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസം പി ജി ഹൗസ് സര്‍ജന്‍സ് അസോസിയേഷനുകളുമായി ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു