മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിനെതിരായ ചികിത്സാ പിഴവ് ആരോപണം നിഷേധിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട്. ഇതുസംബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് നൽകി. വലത്തെ ഇടുപ്പിനാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തേണ്ട ആവശ്യകതയും ഭവിഷ്യത്തും ബന്ധുക്കളോട് പറഞ്ഞിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഐസിയുവിൽ മൂന്നു മണിക്കൂർ നിരീക്ഷണം കഴിഞ്ഞ ശേഷമാണ് രോഗിയെ റൂമിലേക്ക് മാറ്റിയത്. മനപ്പൂർവ്വം പിഴവ് സംഭവിച്ചിട്ടില്ലെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയാണ് മഞ്ചേരി മെഡിക്കൽ കോളേജിനെതിരെ ചികിത്സാപിഴവ് ആരോപിച്ച് പരാതി നൽകിയത്. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിയുകയായിരുന്നു. കാല് വേദനയെ തുടർന്നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മെയ് 12നാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ നടന്നത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് രക്തകുഴലിലെ ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞെന്ന് കണ്ടെത്തിയത്.
