ആർത്തവ അവധിയിലെ കുസാറ്റ് മാതൃക; മറ്റ് സർവകലാശാലകളിലും അനുവദിക്കണമെന്ന് കെഎസ്‍യു
കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റിയന്‍ ആണ് മന്ത്രിക്ക് കത്ത് നൽകിയത്. സെമെസ്റ്ററിൽ പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി പെൺകുട്ടികൾക്ക് അനുവദിച്ച് കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.
കൊച്ചി: കുസാറ്റ് മാതൃകയിൽ മറ്റു സർവകലാശാലകളിലും ആർത്തവ അവധി അനുവദിക്കണമെന്ന് കെഎസ്‍യു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന് കത്ത് നൽകി. കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റിയന്‍ ആണ് മന്ത്രിക്ക് കത്ത് നൽകിയത്. സെമെസ്റ്ററിൽ പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി പെൺകുട്ടികൾക്ക് അനുവദിച്ച് കുസാറ്റ് ഉത്തരവ് ഇറക്കിയിരുന്നു.
സർവകലാശാലകളിൽ സാധാരണ പരീക്ഷയെഴുതണമെങ്കിൽ വിദ്യാർത്ഥികൾക്ക് 75 ശതമാനം ഹാജർ വേണം. എന്നാൽ കുസാറ്റിലെ പെൺകുട്ടികളാണെങ്കിൽ അവർക്ക് 73 ശതമാനം ഹാജർ മതിയെന്നാണ് നിർണായക തീരുമാനം. എസ്എഫ്ഐ നേതൃത്വം നൽകുന്ന വിദ്യാർത്ഥി യൂണിയന്‍റെ ഇടപെടലിലാണ് പെൺകുട്ടികൾക്ക് 2 ശതമാനം അധിക അവധി നൽകാൻ സർവകലാശാല അനുമതിയായത്. കൊച്ചിയിലെ കുസാറ്റ് ക്യാംപസ്സിലും സർവകലാശാല നേരിട്ട് നിയന്ത്രിക്കുന്ന മറ്റ് ക്യാമ്പസുകളിലും അവധി വിദ്യാർത്ഥിനികൾക്ക് കിട്ടും. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ ഈ സെമസ്റ്റർ മുതലാണ് ആർത്തവ അവധി നടപ്പിലാക്കുന്നത്.
അതേസമയം, കുസാറ്റിലെ ആർത്തവ അവധി തങ്ങളുടെ നേട്ടമാണെന്ന് അവകാശവാദമുന്നയിക്കുകയാണ് കെ എസ് യു നേതാക്കളും. കുസാറ്റിലെ തിരഞ്ഞെടുപ്പിനെ നേരിടാൻ മുന്നോട്ട് വെച്ച കെ എസ് യു മാനിഫെസ്റ്റോയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ആർത്തവ അവധി ആയിരുന്നു എന്ന് ചൂണ്ടികാട്ടി കുസാറ്റ് യൂണിവേഴ്സിറ്റി യൂണിയൻ പ്രതിനിധി കൂടിയായ കെ എസ് യു നേതാവ് ആൻ സെബാസ്റ്റ്യൻ രംഗത്തെത്തിയതോടെ ചർച്ചയും ചൂടുപിടിച്ചിട്ടുണ്ട്. മാനിഫെസ്റ്റോയിൽ പറഞ്ഞ ആർത്തവ അവധി നടപ്പിലാക്കി എടുക്കാനായി കെ എസ് യു ചെയ്ത കാര്യങ്ങളുടെ തെളിവുകളടക്കം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടുകൊണ്ടാണ് ആൻ സെബാസ്റ്റ്യൻ രംഗത്തെത്തിയിരിക്കുന്നത്.