ധവളപത്രം ഇറക്കിയ ശേഷം വിശദമായ പ്രൊജക്റ്റ് സമർപ്പിക്കും. പി എം. ശ്രീ പദ്ധതിയുടെ നിയമവശങ്ങൾ പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കും
ദില്ലി: കേരളത്തിന്‍റെ സ്വപ്ന പദ്ധതികള്‍ സാക്ഷാത്ക്കരിക്കാന്‍ പ്രധാനമന്ത്രിയേയും കേന്ദ്ര ധനമന്ത്രിയേയും കണ്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇരുവരേയും ധരിപ്പിച്ചെന്നും ദേശീയ പാതാ വികസനത്തിനുള്ള തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാളെ ആഭ്യന്തരമന്ത്രി അമിത് ഷായുമായും വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും.
ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലും കര്‍ത്തവ്യഭവനിലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ ഓഫീസിലും അരമണിക്കൂര്‍ വീതം നീണ്ട കൂടിക്കാഴ്ചകള്‍. സംസ്ഥാനം മുന്നോട്ട് വയക്കുന്ന വികസ പദ്ധതികളുടെ രൂപ രേഖ കേന്ദ്രത്തെ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട പിന്നീട് സമര്‍പ്പിക്കും. ദേശീയ പാത വിക സനത്തിനായി 5580 കോടി രൂപ കേരളം ദേശീയ പാതാ അതോറിറ്റിക്ക് കൈമാറി. കടമെടുപ്പ് പരിധിയില്‍ നിന്ന് ആ തുക ഒഴിവാക്കണമെെന്നാണ് പ്രധാന ആവശ്യം.
പിഎം ശ്രീ പദ്ധതിയുടെ നിയമപരമായ വശങ്ങള്‍ പരിശോധിച്ച് തുടര്‍ നിലപാടെടുക്കും. കിഫ്ബിയുടെ ബാധ്യത സംബന്ധിച്ച റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അതടക്കം വിവരങ്ങള്‍ പരിശോധിച്ചാകും കടമെടുപ്പിന്‍റെ കാര്യത്തിലെ തുടര്‍ തീരുമാനം. ജൂണ്‍ ആദ്യവാരം ധവളപത്രം പുറത്തിറക്കിയ ശേഷം ധനസ്ഥിതിയെ കുറിച്ചും കേരളത്തിന് ഇനി വേണ്ടത് എന്ത് എന്നതിനെ കുറിച്ചും വിശദമായ നിവേദനം കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്രവും കേരളവും തമ്മിലുള്ള ബന്ധത്തിലെ പ്രശ്നങ്ങളും പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും ധരിപ്പിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുറമുഖ, വ്യോമയാന മേഖലകളുടെ വികസനത്തിനും കേന്ദ്രത്തിന്‍റെ പിന്തുണ തേടും. ദില്ലിയിലെത്തിയ മുഖ്യമന്ത്രി ശശി തരൂരിനെ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി കണ്ടു. കേരളത്തിന്‍റെ വികസനത്തിന് വി ഡി സതീശന്‍ തന്‍റെ ഉപദേശം തേടിയെന്നും പൂര്‍ണ്ണ സഹകരണം വാഗ്ദാനം ചെയ്തെന്നും തരൂര്‍ പിന്നീട് സമൂഹമാധ്യമത്തില്‍ കുറിച്ചു.

