ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസില്‍ പ്രതിക്ക് 6 വർഷം തടവ്
2022 സെപ്റ്റംബറിൽ പേരാമ്പ്ര പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ.
![middle aged man jailed for 6 years for showing a girl indecent pictures and sexually abusing afe middle aged man jailed for 6 years for showing a girl indecent pictures and sexually abusing afe](https://static-ai.asianetnews.com/images/01hj9jmx11ymdaye8bmp7ts6st/nadapuram-pocso-case_363x203xt.jpg)
നാദാപുരം: ബാലികയെ അശ്ലീല ദൃശ്യങ്ങൾ കാണിക്കുകയും ലൈംഗിക അതിക്രമം നടത്തുകയും ചെയ്ത കേസിൽ പ്രതിക്ക് നാദാപുരം പോക്സോ കോടതി ആറ് വർഷം കഠിനതടവും 30,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ലൈംഗിക ചുവയോടെ സംസാരിക്കുകയും മാനഹാനി വരുത്തുകയും ചെയ്തതിനു ഒരു വർഷം കൂടി തടവുശിക്ഷ അനുഭവിക്കണം. ഈ കുറ്റത്തിന് 5000 രൂപ പിഴയും വിധിച്ചു.
പേരാമ്പ്ര കല്ലോട് കുരിയാടിക്കുനിയിൽ കുഞ്ഞമ്മദിനെ (56) ആണ് ജഡ്ജി എം.സുഹൈബ് ശിക്ഷിച്ചത്. ഇരയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഉപദ്രവിച്ചതിനാണ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. 2022 സെപ്റ്റംബറിൽ പേരാമ്പ്ര പൊലീസ് റജിസ്റ്റർ ചെയ്‌ത കേസിലാണ് ശിക്ഷ. പേരാമ്പ്ര എസ്ഐ എം.എ.രഘുനാഥൻ, എഎസ്ഐ പി.സുമ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.കെ.ബീന തുടങ്ങിയവരാണ് കേസ് അന്വേഷിച്ചത്. പൊലീസ് ഇൻസ്പെക്ടർ ഹബീബുല്ലയാണു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുഞ്ഞമ്മദിനെതിരെ ഇതേ കോടതിയിൽ വിചാരണ നടന്നുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...