വിധിയുടെ ക്രൂരതയിൽ തകർന്നുപോയ ഒരു കുടുംബം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സഹായം തേടുന്നു

ആലപ്പുഴ: വിധിയുടെ ക്രൂരതയിൽ തകർന്നുപോയ ഒരു കുടുംബം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ സഹായം തേടുന്നു. സൈക്കിളിൽ നിന്ന് വീണ് ബിഹാർ സ്വദേശിനിയായ സൈറ ഹാത്തൂൻ (30) മരിച്ചതോടെ, പണമില്ലാതെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം പോലും നൽകാനാവാത്ത സാഹചര്യത്തിലാണ് ഭർത്താവ് ലഡു. ഇന്നലെ രാത്രി മാന്നാറിലായിരുന്നു അപകടം. ലഡുവിനും ഇളയ കുഞ്ഞിനുമൊപ്പം സൈക്കിളിൽ പച്ചക്കറി വാങ്ങാൻ പോയതായിരുന്നു സൈറ. യാത്രയ്ക്കിടെ സൈക്കിളിൽ നിന്ന് വീഴാൻ പോയ കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സൈറ റോഡിലേക്ക് തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്കേറ്റ പരിക്ക് മരണത്തിന് കാരണമായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറായ ലഡുവും കുടുംബവും ആറ് വർഷമായി കേരളത്തിലുണ്ട്. ഒമ്പതും മൂന്നും രണ്ടും വയസുള്ള മൂന്ന് പെൺകുഞ്ഞുങ്ങളെയും ചേർത്തുപിടിച്ച്, ഭാര്യയുടെ മൃതദേഹം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കണമെന്ന ആഗ്രഹത്തിലാണ് ഇദ്ദേഹം. ചെന്നിത്തലയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന ഇവർക്ക് നിലവിൽ ആരുടെയും സഹായമില്ല. ജോലി ചെയ്തിരുന്ന കമ്പനി ഉടമ പോലും കൈവിട്ടതോടെ ഇവർ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

ഈ നിർധന കുടുംബത്തെ സഹായിക്കാൻ സന്നദ്ധ സംഘടനകളും അധികൃതരും അടിയന്തരമായി ഇടപെടേണ്ടതുണ്ട്. മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോകുന്നതിനും ഈ പിഞ്ചുകുഞ്ഞുങ്ങളുടെ വിശപ്പടക്കുന്നതിനും കരുണയുള്ളവരുടെ സഹായം അനിവാര്യമാണ്.

YouTube video player