നാല് തീവണ്ടികൾ റദ്ദാക്കി; ബിഹാറിലേക്ക് ഇന്ന് അതിഥി തൊഴിലാളികൾക്ക് മടങ്ങാനാകില്ല
നാലിടങ്ങളില്‍ നിന്ന് നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്.
ആലപ്പുഴ: കേരളത്തില്‍ നിന്ന് ബിഹാറിലേക്ക് അതിഥി തൊഴിലാളികളുമായി പുറപ്പെടാനിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. ബിഹാര്‍ സര്‍ക്കാരിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. തിരൂർ, കോഴിക്കോട് , ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് നാട്ടിലേക്ക് മടങ്ങാനാകില്ലെന്നും വരുംദിവസങ്ങളില്‍ തിരികെ പോകാനാകുമെന്നും ജില്ലാ ഭരണകൂടം അതിഥി തൊഴിലാളികളെ അറിയിച്ചിട്ടുണ്ട്. നാലിടങ്ങളില്‍ നിന്ന് നാലായിരത്തോളം അതിഥി തൊഴിലാളികളാണ് ഇന്ന് മടങ്ങാനിരുന്നത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിരുന്നെങ്കിലും ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ട്രെയിന്‍ റദ്ദാക്കേണ്ട സാഹചര്യമുണ്ടായത്. മെയ് എട്ടിന് മുൻപ് ട്രെയിൻ സർവീസ് നടത്താനുള്ള ശ്രമം സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്.
അതേസമയം കോഴിക്കോട്, തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ അതിഥി തൊഴിലാളികളുമായി ട്രെയിനുകൾ പുറപ്പെട്ടു. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് ബീഹാറിലേക്ക് യാത്ര തിരിച്ചത്. രണ്ടു ദിവസങ്ങളിലായി 3500 ലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ എറണാകുളത്ത് നിന്ന് നാട്ടിലേക്ക് തിരിച്ചു. കോഴിക്കോട് നിന്ന് ബിഹാറിലെ കത്തിഹാറിലേക്കാണ് ഒരു ട്രെയിന്‍ യാത്രതിരിച്ചത്. ക്യാംപുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താണ് യാത്രയാക്കിയത്. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടായിരുന്നു.