സിബിഐയെ വിലക്കാനുള്ള നീക്കം: പ്രതിപക്ഷ വിമർശനം തള്ളി സർക്കാർ; ചെന്നിത്തലയ്ക്ക് ആർഎസ്എസ് രാഷ്ട്രീയമെന്ന് ബാലൻ
ദില്ലി പൊലീസ് എസ്റ്റാബ്ളിഷ്മെൻറ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സിബിഐക്ക് ഏത് കേസിലെയും അന്വേഷണത്തിനുള്ള പൊതു അനുമതി നൽകിയത് 2017 ജൂൺ എട്ടിന്. അന്നത്തെ വിജ്ഞാപനത്തോടെ ഓരോ കേസിലും സിബിഐക്ക് സംസ്ഥാനത്തിൻരെ പ്രത്യേക അനുമതി വേണ്ട.
തിരുവനന്തപുരം: സ്വന്തം നിലക്ക് അന്വേഷണം ഏറ്റെടുക്കാൻ സിബിഐക്ക് നൽകിയ പൊതു അനുമതി പിൻവലിക്കുന്ന നീക്കത്തിനെതിരായ പ്രതിപക്ഷ വിമർശനം തള്ളി സംസ്ഥാന സർക്കാർ. സർക്കാറിനെ എതിർക്കുന്ന പ്രതിപക്ഷനേതാവിന് ആർഎസ്എസ് രാഷ്ട്രീയമാണുള്ളതെന്ന് മന്ത്രി എകെ ബാലൻ ആരോപിച്ചു.
2017 ൽ ഈ സർക്കാർ നൽകിയ പൊതു അനുമതിയാണിപ്പോൾ സർക്കാർ തന്നെ പിൻവലിക്കുന്നത്. ദില്ലി പൊലീസ് എസ്റ്റാബ്ളിഷ്മെൻറ് ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സിബിഐക്ക് ഏത് കേസിലെയും അന്വേഷണത്തിനുള്ള പൊതു അനുമതി നൽകിയത് 2017 ജൂൺ എട്ടിനായിരുന്നു. അന്നത്തെ വിജ്ഞാപനത്തോടെ ഓരോ കേസിലും സിബിഐക്ക് സംസ്ഥാനത്തിൻരെ പ്രത്യേക അനുമതി വേണ്ട.
പക്ഷെ ലൈഫിൽ അനുമതിയില്ലാതെ എഫ്ഐആർ ഇട്ടതോടെയാണ് സർക്കാർ സിബിഐയെ പൂട്ടാൻ തീരുമാനിച്ചത്. നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി. നാലിന് ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്യും. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ അനുമതി പിൻവലിക്കാമെന്നാണ് നിയമവകുപ്പ് ഇപ്പോൾ പറയുന്നത്. പ്രതിപക്ഷത്തിൻരെ വിമർശനങ്ങളെ സർക്കാർ കാര്യമായെടുക്കുന്നില്ല
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ വിമർശനവും സിപിഎം പ്രതിപക്ഷ വിമർശനങ്ങളെ നേരിടാൻ ഉപയോഗിക്കുന്നു. എന്നാൽ രാഹുൽ പറഞ്ഞത് ഉത്തരേന്ത്യയിലെ കേസുകളെ കുറിച്ചാണെന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻറെ മറുപടി. അനുമതി പിിൻവലിച്ചാലും അതിന് മുൻകാല പ്രാബല്യം ഉണ്ടാകില്ല. അതിനാൽ ലൈഫിലെ ഇതിനകം തുടങ്ങിയ സിബിഐ അന്വേഷണത്തിന് തടയിടാൻ ഇത് വഴി ആകില്ല.