ഇത്തരം പ്രചരണങ്ങൾ ഉന്നയിക്കുന്നവർക്ക് തന്നെ ഭാവിയിൽ ഇത് തിരിച്ചടിയാകുമെന്നും സാംസ്കാരിക മന്ത്രി പറ‌ഞ്ഞു. 

ചെർപ്പുളശ്ശേരി: ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണം മാത്രമാണെന്ന് മന്ത്രി എ കെ ബാലൻ. ഇത്തരം പ്രചരണങ്ങൾ ഉന്നയിക്കുന്നവർക്ക് തന്നെ ഭാവിയിൽ ഇത് തിരിച്ചടിയാകുമെന്നും സാംസ്കാരിക മന്ത്രി പറ‌ഞ്ഞു.

തെരഞ്ഞെടുപ്പ് കാലമായതിനാൽ ഇത്തരം ആരോപണങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്ന എൽഡിഎഫ് സ്ഥാനാർഥിയും എംപിയുമായ എം ബി രാജേഷ് എംപിയുടെ പ്രതികരണത്തിന് പിന്നാലെയാണ് സാംസ്കാരിക മന്ത്രിയും ആരോപണങ്ങളെ തള്ളി രം‍ഗത്തെത്തിയത്.

പാലക്കാട് ചെർപ്പുളശേരി സിപിഎം ഏരിയാ കമ്മറ്റി ഓഫീസിൽ വച്ച് പീഡനത്തിനിരയായെന്നാണ് യുവതി പൊലീസിന് നൽകിയ പരാതി. പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. പീഡനത്തെ തുടർന്ന് ഗർഭിണിയായ യുവതി പ്രസവിച്ചു. 

മാര്‍ച്ച് 16ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണ്ണൂർ നഗരിപ്പുറത്തു ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത്. ഇത് സംബന്ധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ അമ്മയായ യുവതിയെ കണ്ടെത്തി. തുടർന്ന് ഇരുപതുകാരിയായ യുവതിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്തെങ്കിലും യുവതിയുടെ മൊഴിയെടുത്തതോടെയാണ് ചിത്രം മാറുന്നത്.

താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന് യുവതി പൊലീസിന് മുമ്പാകെ മൊഴി നൽകി. സിപിഎം പോഷകസംഘടനാ പ്രവർത്തകയായിരിക്കെ പാർട്ടി ഓഫീസിലെത്തിയ താൻ അതേ സംഘടനയിൽപ്പെട്ട ഒരു യുവാവുമായി പരിചയത്തിലായെന്നും ഇയാൾ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നുമാണ് പരാതി. ചെർപ്പുളശ്ശേരിയിലെ ഒരു കോളേജിൽ പഠിക്കുന്ന കാലത്ത് മാഗസിൻ തയ്യാറാക്കാൻ പാർട്ടി ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും പീഡിപ്പിക്കപ്പെട്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. 

ഇതോടെ ആരോപണ വിധേയനായ യുവാവിനെയും പൊലീസ് അന്വേഷണത്തിൽ ഉൾപ്പെടുത്തി ചോദ്യം ചെയ്തു. സ്ഥലത്തെ ഒരു വർക് ഷോപ്പ് തൊഴിലാളിയാണ് യുവാവെന്നാണ് വിവരം. ഈ വീട്ടിൽ താൻ പോയിട്ടുണ്ടെന്ന് യുവാവ് മൊഴി നൽകിയിട്ടുണ്ട്. 

യുവതിയുടെയും യുവാവിന്‍റെയും കുടുംബങ്ങൾ സിപിഎം അനുഭാവികളാണ്. എന്തായാലും രണ്ട് പേരും പറയുന്ന കാര്യങ്ങൾ പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. വീണ്ടും ഈ പെൺകുട്ടിയുടെ രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ആരോപണവിധേയനായ യുവാവിനെയും വീണ്ടും പൊലീസ് ചോദ്യം ചെയ്യും. 

ആരോപണ വിധേയന് പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇല്ലെന്ന് സിപിഎം ചെർപ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെ ബി സുഭാഷ് പറ​​ഞ്ഞു. പാർട്ടിയുമായി യുവതിക്കും യുവാവിനും കാര്യമായ ബന്ധമില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

തെരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ പതിവാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയും എംപിയുമായ എം ബി രാജേഷ് പ്രതികരിച്ചത്. ഇത്തരം സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.