മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ല, സാജനെതിരെ നടപടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം: മന്ത്രി
വനം വകുപ്പിന്റെ റിപ്പോർട്ട് അന്തിമമല്ലെന്നും എന്നാൽ വനംവകുപ്പിന്റെ റിപ്പോർട്ടിനെ മറികടന്ന് മറ്റൊരു റിപ്പോർട്ട് വരാൻ സാധ്യതയില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ മുഖ്യമന്ത്രി ഇടപെട്ടിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ. മരംമുറി വിവാദവുമായി ബന്ധപ്പെട്ട് വനം കൺസർവേറ്റർ എൻടി സാജനെതിരെ തെളിവുണ്ടെങ്കിൽ നടപടി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ശേഷം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ സമാന്തരമായ അന്വേഷണവും നടപടിയും കേസിനെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. അതിനാൽ മരം മുറി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വന്ന ശേഷമേ നടപടിയെടുക്കൂവെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
വിഷയത്തിൽ വനം വകുപ്പിന്റെ റിപ്പോർട്ട് അന്തിമമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വനംവകുപ്പിന്റെ റിപ്പോർട്ടിനെ മറികടന്ന് മറ്റൊരു റിപ്പോർട്ട് വരാൻ സാധ്യതയില്ല. കേസിൽ ധർമടം ബന്ധമെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണ്. സംസ്ഥാന സർക്കാർ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു.