Mullaperiyar|'അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോ, അത് ഞാൻ അറിയേണ്ടതല്ലല്ലോ',വിചിത്ര പ്രതികരണവുമായി മന്ത്രി
ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടതായും അതിനാലാണ് വൈകുന്നതെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.
തിരുവനന്തപുരം: മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരം മുറിക്കുന്നതിന് കേരളം അനുമതി നൽകിയ ഉത്തരവിൽ വിവാദ പ്രസ്താവനയുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ. 'തമിഴ്നാട് മരംമുറി തുടങ്ങിയിട്ടുണ്ടാ'കാമെന്നാണ് ഉത്തരവ് റദ്ദാക്കുന്നതിനെ കുറിച്ച് അടക്കമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി നൽകിയ ഉത്തരം. ''അനുമതി കിട്ടിയാൽ അവർ മുറിക്കുമല്ലോ. അത് ഞാൻ അറിയേണ്ടതല്ലല്ലോ'' എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെ രാത്രിയാണ് ഉത്തരവിനെ കുറിച്ച് അറിഞ്ഞത്. ഉത്തരവിറക്കിയ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ റിപ്പോർട്ട് നൽകാൻ ഉദ്യോഗസ്ഥർ കൂടുതൽ സമയം ആവശ്യപ്പെട്ടതായും അതിനാലാണ് വൈകുന്നതെന്നും എ കെ ശശീന്ദ്രൻ അറിയിച്ചു.
അതേ സമയം മുല്ലപ്പെരിയാറിലെ മരംമുറി ഉത്തരവിൽ ഉദ്യോഗസ്ഥരെ പഴിചാരി ഒളിച്ചുകളിക്കുകയാണ് സംസ്ഥാന സർക്കാർ. തമിഴ്നാട് മരം മുറിച്ച് തുടങ്ങിയിട്ടുണ്ടാകാമെന്ന വനംമന്ത്രിയുടെ വിവാദം പ്രതികരണം സർക്കാർ നീക്കങ്ങളെ കൂടുതൽ സംശയത്തിലാക്കുന്നതാണ്. ഒന്നും അറിഞ്ഞില്ലെന്ന് മന്ത്രിമാർ പറയുമ്പോഴും അനുമതി ഉത്തരവിന്റെ പകർപ്പ് കൂടുതൽ ഉന്നത ഉദ്യോഗസ്ഥർക്കും കിട്ടിയിട്ടുണ്ടെന്നാണ് രേഖകൾ തെളിയിക്കുന്നത്. മരം മുറി ഉത്തരവിൽ ജനം ആശങ്കപ്പെടുമ്പോഴും ഉത്തരവ് പിൻവലിക്കാൻ പ്രതിപക്ഷം സമ്മർദ്ദം ചെലുത്തുമ്പോഴുമാണ് മുറിച്ചുതുടങ്ങിയാൽ എന്ത് ചെയ്യുമെന്ന മന്ത്രിയുടെ പ്രതികരണം. മരംമുറി തടയേണ്ട മന്ത്രി തന്നെ കൈമലർത്തുമ്പോഴാണ് ഒന്നും അറിഞ്ഞില്ലെന്ന വാദം കൂടുതൽ ദുർബ്ബലമാകുന്നത്.
മരം മുറി ഉത്തരവിനെതിരെയും എകെ ശശീന്ദ്രന്റെ വാദങ്ങൾക്കെതിരെയും പ്രതിഷേധം ശക്തമാണ്. മരംമുറി വിഷയം സർക്കാർ ഗൗരവമായി അന്വേഷിക്കണമെന്ന് പീരുമേട് എംഎൽഎ വാഴൂർ സോമൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കള്ളക്കളിയാണ് മുല്ലപ്പെരിയാറിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുഖ്യമന്ത്രി അറിഞ്ഞിരുന്നുവെന്നതിന് തെളിവുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു.
മുല്ലപ്പെരിയാരിൽ മരംമുറിക്കുള്ള അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞാണെന്നും ജുഡീഷ്യൽ അന്വേഷണം വേണമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. തമിഴ്നാടിന്റെ താത്പര്യമാണ് കേരള സർക്കാർ സംരക്ഷിക്കുന്നത്. ആഭ്യന്തര വകുപ്പ് അറിഞ്ഞാണ് ഉത്തരവിട്ടതെന്നതിന് തെളിവുണ്ടെന്നും സമയമാകുമ്പോൾ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് പിൻവലിക്കണം. കേരളത്തിലെ ജനങ്ങളെ ഒറ്റുകൊടുക്കുന്ന നിലപാടാണ് ഉണ്ടായത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒന്നും അറിഞ്ഞില്ലെന്ന് പറയുന്ന വനം മന്ത്രി സ്ഥാനത്ത് ഇരിക്കണോ എന്ന് അദ്ദേഹം ചിന്തിക്കണം. മാനാഭിമാനമുണ്ടെങ്കിൽ മന്ത്രി രാജിവക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.