വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'വിജയോത്സവം 2026' സമ്മേളനത്തിൽ, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ സ്വപ്നങ്ങൾക്ക് സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. പഠനത്തിൽ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിച്ച മന്ത്രി, മൂല്യബോധത്തോടെയും ലഹരിക്കെതിരെ പ്രതികരിച്ചും വളരാൻ കുട്ടികളെ ആഹ്വാനം ചെയ്തു.
കൊച്ചി: ഒരു നാടിന്‍റെ ഏറ്റവും വലിയ സമ്പത്ത് കുഞ്ഞുങ്ങളാണെന്നും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ നിന്ന് ശിശുസംരക്ഷണ സ്ഥാപനങ്ങളിലെത്തി പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച വിജയം കൈവരിച്ച കുട്ടികളുടെ സ്വപ്നങ്ങൾക്ക് ചിറകേകാൻ സംസ്ഥാന സർക്കാർ ഒപ്പമുണ്ടെന്നും സാമൂഹ്യനീതി-വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തത്തിൽ തൃക്കാക്കര ചിറ്റിലപ്പിള്ളി സ്ക്വയറിൽ സംഘടിപ്പിച്ച വിജയോത്സവം 2026' സമ്മേളനവും സർക്കാർ ചിൽഡ്രൻസ് ഹോമുകളിൽ നിന്ന് വിവിധ പൊതു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും ഉപഹാരസമർപ്പണവും കരിയർ ഓറിയന്റേഷൻ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കുട്ടികൾ പഠനത്തോടൊപ്പം മൂല്യബോധവും പൗരബോധവുമുള്ളവരായി വളരണം. സമൂഹത്തിന്റെ നിലനിൽപ്പിന് നന്മയുള്ളവർ എല്ലാ മേഖലയിലും എത്തേണ്ടത് അത്യാവശ്യമാണ്. മുൻകാലങ്ങളിൽ സമൂഹത്തിലുണ്ടായിരുന്ന പങ്കുവയ്ക്കലിന്റെയും കൂട്ടായ്മയുടെയും നന്മകൾ ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. പരസ്പരം കാരുണ്യവും അനുകമ്പയുമുള്ളവരായി വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ഓപ്പറേഷൻ തൂഫാൻ, എക്സൈസ് വകുപ്പിന്റെ 'മയക്കില്ല കേരളം എന്നീ ലഹരിവിരുദ്ധ ക്യാമ്പയിനുകളെക്കുറിച്ച് മന്ത്രി പരാമർശിച്ചു. ലഹരി കാരണം കുടുംബങ്ങളിൽ ഉണ്ടാകുന്ന അതിക്രമങ്ങളെ ചെറുക്കാൻ തെറ്റുകൾക്കെതിരെ പ്രതികരിക്കാനും, 'നോ' എന്ന് പറയേണ്ടിടത്ത് അത് പറയാനും കുട്ടികൾക്ക് ശക്തിയുണ്ടാകണം. ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ അത് ഒന്നിൻ്റെയും അവസാനമല്ലെന്നും, പരിഹാരമില്ലാത്ത പ്രശ്നങ്ങളില്ലെന്നും കുട്ടികൾ മനസ്സിലാക്കണം. വ്യക്തിപരമായ വിഷമങ്ങൾ വിശ്വസ്തരായവരോട് തുറന്നുപറഞ്ഞ് പരിഹരിക്കാൻ തയ്യാറാകണം. പ്രതിസന്ധികളിൽ ധൈര്യം കൈവിടാതെ ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകാനും കഴിയണം.
കുട്ടികളുമായി നേരിട്ട് സംവദിച്ച മന്ത്രി, അവരുടെ ഭാവി സ്വപ്നങ്ങളെയും ലക്ഷ്യങ്ങളെയും ചോദിച്ചറിഞ്ഞു. ഡോക്ടർ, നേഴ്സ്, എൻജിനീയർ, ഐ.എ.എസ് ഓഫീസർ, പോലീസ്, സൈനികർ, അധ്യാപകർ, കലാകാരന്മാർ, കായികതാരങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് മന്ത്രി എല്ലാവിധ പിന്തുണയും ആശംസകളും നേർന്നു. ഉമ തോമസ് എം എൽ എ അധ്യക്ഷയായ ചടങ്ങിൽ തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ റാഷിദ് ഉള്ളമ്പിള്ളി, വാർഡ് കൗൺസിലർ സി.എ നിഷാദ്, വനിതാ ശിശുവികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ വി. വിഘ്നേശ്വരി, ജില്ലാ വനിതാ ശിശുവികസന ഓഫീസർ ജെബീൻ ലോലിത സെയിൻ, കരിയർ ഓറിയന്റേഷൻ പ്രോഗ്രാമിന് നേതൃത്വം നൽകിയ ഡോ. അജിത് ശങ്കർ, കെ കൃഷ്ണമൂർത്തി, വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.


