Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനത്തിന് യുഡിഎഫ് ശ്രമം, പ്രതിപക്ഷം അസംതൃപ്തർ, സ്വർണ്ണക്കടത്ത് ബന്ധം ബിജെപിക്ക്: ഇപി ജയരാജൻ

ഇടതുമുന്നണി തുടർ ഭരണത്തിലേക്കെന്ന് വ്യക്തമായപ്പോഴാണ് നിധി വീണു കിട്ടും പോലെ സ്വർണ്ണക്കടത്ത് കിട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് യുഡിഎഫും ബിജെപിയും ആക്രമിക്കുന്നു

Minister EP Jayarajan accuses UDF and BJP for covid spread and gold smuggling
Author
Thiruvananthapuram, First Published Jul 23, 2020, 1:16 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് യുഡിഎഫ് ശ്രമം നടത്തുന്നതായി മന്ത്രി ഇപി ജയരാജൻ. കേരളത്തിന്റെ വികസനത്തിലും മുഖ്യമന്ത്രിയുടെ ജനപിന്തുണയിലും പ്രതിപക്ഷം അസംതൃപ്തരാണ്. സംസ്ഥാനത്ത് വികസന പദ്ധതികൾ വരണമെങ്കിൽ കൺസൾട്ടൻസികൾ ആവശ്യമാണെന്നും വ്യവസായ വകുപ്പ് മന്ത്രി പറഞ്ഞു. തലസ്ഥാനത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതികൾ വരണമെങ്കിൽ കൺസൾട്ടൻസികളെ പരിഗണിക്കണം. വികസനത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് കൺസൽട്ടൻസിയെ ഒഴിവാക്കാൻ കഴിയില്ല. തെറ്റായ പ്രചാരണമാണ് കൺസൾട്ടൻസികൾക്കെതിരെ നടത്തുന്നത്. യുഡിഎഫ് കാലത്ത് നിരവധി കൺസൾട്ടൻസികൾ പ്രവർത്തിച്ചു. മന്ത്രിയായിരുന്ന പിജെ ജോസഫ് ജലനിധി പദ്ധതിക്ക് സെന്റർ ഫോർ സോഷ്യോ ഇക്കണോമിക്സ് ആന്റ് എൻവയോൺമെന്റൽ സ്റ്റഡീസിനെ കൺസൾട്ടൻസിയായി നിയമിച്ചിരുന്നു.

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം വികസനത്തെ തകർക്കാനാണ് ശ്രമം. കേരളത്തിന്റെ വികസനത്തിൽ യുഡിഎഫ് അസംതൃപ്തർ. ജനങ്ങളുടെ ഇടയിൽ മുഖ്യമന്ത്രിയെ കുറിച്ച് വലിയ മതിപ്പുണ്ട്. കരുത്തും ശക്തിയുമുള്ള ഭരണാധികാരിയാണ് അദ്ദേഹം. കേരളം എല്ലാം നേടുമെന്ന പ്രതീതി ജനങ്ങളിലുണ്ടായി. ഇടതുമുന്നണിയുടെ ബഹുജനസ്വാധീനം വർധിച്ചു. യുഡിഎഫ് ഇതിൽ അസഹിണുത പ്രകടിപ്പിക്കുന്നു. അവർക്കിടയിൽ രാഷ്ട്രീയ പ്രതിസന്ധിയുണ്ട്. മാണി വിഭാഗത്തെ പുറത്താക്കിയതോടെ മധ്യകേരളത്തിൽ യുഡിഎഫിന്റെ അടിത്തറയിളകി. 

ഇടതുമുന്നണി തുടർ ഭരണത്തിലേക്കെന്ന് വ്യക്തമായപ്പോഴാണ് നിധി വീണു കിട്ടും പോലെ സ്വർണ്ണക്കടത്ത് കിട്ടിയത്. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ച് യുഡിഎഫും ബിജെപിയും ആക്രമിക്കുന്നു. വിദേശത്ത് നിന്ന് വന്ന 14 യാത്രക്കാരിൽ നിന്ന് സ്വർണ്ണം പിടിച്ചെന്നായിരുന്നു വി മുരളീധരന്റെ പ്രസ്താവന. സ്വർണ്ണക്കടത്തിൽ ബന്ധം ബിജെപിക്കാണ്. ബിജെപിയിലെ പ്രമുഖരുമായി പ്രതികൾക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിവാദ വനിതയെ വിമാനക്കമ്പനിയിൽ നിയമിച്ചത് കേരളത്തിൽ നിന്നുള്ള അന്നത്തെ കേന്ദ്രമന്ത്രിയാണെന്ന് വിമർശനം വന്നു. യുഡിഎഫും ബിജെപിയും ഇടതുപക്ഷത്തിനെതിരെ ഒന്നിച്ച് നിൽക്കുന്നു. കേരളത്തിന്റെ താത്പര്യത്തിനെതിരാണിത്. കേരളത്തിൽ കൊവിഡ് വ്യാപിക്കണമെന്നാണ് യുഡിഎഫിന്റെ ലക്ഷ്യം. കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു ആരോപണം. സംസ്ഥാനത്ത് എത്ര സമരങ്ങളാണ് പ്രതിപക്ഷം നടത്തിയത്. പൊലീസുകാർക്ക് കൊവിഡ് ബാധിച്ചത് ഇവരുമായി മൽപ്പിടുത്തം നടത്തിയിട്ട്. കൊവിഡിനെ പ്രതിരോധിക്കാനല്ല, കൊവിഡ് വ്യാപനത്തിന് എന്ത് സംഭാവന നൽകാനാവും എന്നാണ് പ്രതിപക്ഷം  ചിന്തിക്കുന്നത്. സ്വർണ്ണക്കടത്ത് കേസിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ട്. എല്ലാ തെളിവും എൻഐഎയും കസ്റ്റംസും ശേഖരിക്കുന്നു. എന്തിനാണ് ബിജെപിയും യുഡിഎഫും ഭയപ്പെടുന്നതെന്നും അദ്ദേഹം ചോദിച്ചു.

Follow Us:
Download App:
  • android
  • ios