സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ ഒരുങ്ങുന്നു. മാധ്യമങ്ങളോട് സംസാരിക്കവെ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശുപത്രികളിലെ ഡോക്ടർമാരുടെ എണ്ണം കൂട്ടുമെന്നും അദ്ദേഹം.
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഡോ. ഹാരിസ് ചിറക്കൽ പങ്കുവെച്ച നിർദേശങ്ങൾ മാധ്യമത്തിലൂടെ വായിച്ചു. അത് സ്വാഗതാർഹമാണ്. അതനുസരിച്ചു മെഡിക്കൽ കോളേജുകൾ സന്ദർശിച്ച് രോഗികളുടെ അഭിപ്രായങ്ങൾ കേൾക്കും. ആശുപത്രികളിൽ കൂടുതൽ ഡോക്ടർമാരുടെ നിയമനങ്ങൾക്ക് സർക്കാർ തീരുമാനമെടുക്കും. ഡോക്ടർമാരുടെ എണ്ണം കുറവായതുകൊണ്ട് രോഗികളെ പരിചരിക്കുന്നതിൽ വേണ്ടത്ര ജാഗ്രത കിട്ടില്ലെന്നും അതിന് പരിഹാരമെന്നോണം കൂടുതൽ നിയമനങ്ങൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. പുതിയ ആരോഗ്യമന്ത്രി രോഗികളുമായി ആദ്യം ചർച്ച നടത്തണമെന്നായിരുന്നു ഹാരിസ് ചിറക്കലിൻ്റെ നിർദേശം. പല പ്രശ്നങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

സർക്കാർ മേഖലയിലെ ആശുപത്രികൾ പാവപ്പെട്ടവർക്ക് സംരക്ഷണം നൽകുന്ന സ്ഥാപനങ്ങളാണ്. എന്നാൽ ഇന്ന് അവിടങ്ങളിൽ പല തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ട്. ഡോക്ടർമാരുടെ ദൗർലഭ്യങ്ങളും ആശുപത്രി ശുചിത്വവും അടക്കം പ്രതിസന്ധികളാണ്. ആശുപത്രിയിലെ ക്ലീനിങ് സ്റ്റാഫുകളുടെ പ്രഥമ പരിഗണന ആശുപത്രി ശുചിത്വമാണ്. അതുറപ്പക്കണമെന്ന് എല്ലാ സംഘടന അംഗങ്ങളോടും നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിക്കുകയെന്നത് സർക്കാരിൻ്റെ നയമാണ്. അതിൽ വെള്ളം ചേർക്കില്ല. തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജും ആരംഭിക്കും. അതോടൊപ്പം നിലവിലുള്ള മെഡിക്കൽ കോളേജുകളുടെ സൗകര്യങ്ങൾ വർധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെഡിക്കൽ കോളേജുകളുടെ വളർച്ച എന്നത് ആശ്രയിക്കുന്ന രോഗികളുടെ എണ്ണം കൂടുതലല്ല. ആശ്രയിക്കുന്നവർക്ക് സൗകര്യം ഒരുക്കലാണ്. ഒരാൾ സർക്കാർ ആശുപത്രി സമീപിക്കുമ്പോൾ മികച്ച ചികിത്സ ഉറപ്പാക്കലാണ് വകുപ്പിന്റെ ചുമതല. ഡോക്ടർമാർക്ക് മികച്ച സേവനം ഉറപ്പാക്കാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കണമെന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു.


