മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി. എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നുവെന്നും ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു .
തിരുവനന്തപുരം: മിഠായി വിതരണ വിവാദത്തിൽ വി മുരളീധരൻ എംഎൽഎക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി കെഎ തുളസി. പദവിയിൽ ഇരിക്കുന്നയാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നുവെന്നും എംഎൽഎയുടെ രീതി ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. എംഎൽഎയുടെ പ്രവൃത്തി അപ്രതീക്ഷിതമായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും അവർ വ്യക്തമാക്കി.
തിരക്കുണ്ടായിരുന്നു എന്ന് പറഞ്ഞ എംഎൽഎയുടെ വിശദീകരണം തെറ്റാണ്. പദവിയിൽ ഇരിക്കുന്നയാൾ കുറെക്കൂടി പക്വതയോടെ പെരുമാറണമായിരുന്നു. താൻ ആയിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലായിരുന്നു. ചടങ്ങ് മോശമാക്കേണ്ട എന്ന് കരുതിയാണ് അപ്പോൾ പ്രതികരിക്കാതിരുന്നതെന്നും മന്ത്രി പറഞ്ഞു. മിഠായി വിതരണം ചെയ്തത് വിവാദമായതോടെ വിശദീകരണവുമായി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. സംഭവത്തിന് സിപിഎം ജാതി വിദ്വേഷത്തിന്റെ നിറം നൽകാൻ ശ്രമിക്കുകയാണെന്ന് എംഎൽഎ ഫേസ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തി.
എംഎൽഎയുടെ വിശദീകരണം ഇങ്ങനെ
'കട്ടേല മോഡൽ സ്കൂളിലെ കുരുന്നുകൾക്ക് മിഠായിയും വാങ്ങിയാണ് ഞാൻ പ്രവേശനോൽസവത്തിന് പോയത് എന്നത് വസ്തുതയാണ്. മറ്റാരും വിതരണം ചെയ്യാൻ ഏൽപ്പിച്ചതല്ല. അവിടെ ചെന്നപ്പോൾ മന്ത്രി എത്തി, പരിപാടി തുടങ്ങാറായി. വാങ്ങിക്കൊണ്ടു ചെന്ന മിഠായി ഓരോ കുട്ടിക്കായി കൊടുക്കാൻ നിന്നാൽ മന്ത്രിയടക്കം മറ്റുള്ളവർ പിന്നെയും കാത്തു നിൽക്കേണ്ടി വരും. കുട്ടികൾക്ക് വാങ്ങിയ മിഠായി അവർക്ക് കൊടുക്കണമല്ലോ. വേഗത്തിൽ വിതരണം പൂർത്തിയാക്കാൻ മേശ തോറും ഒന്നിച്ച് നൽകി..! ഈ ചെറിയ കാര്യത്തിനാണ് സിപിഎം ജാതി വിദ്വേഷത്തിൻ്റെ നിറം കൊടുക്കാൻ ശ്രമിച്ചത്. എത്ര കൊടുംവിഷമാണ് കമ്യൂണിസ്റ്റ് പാർട്ടി കുഞ്ഞുങ്ങളിൽപ്പോലും കുത്തി നിറയ്ക്കാൻ ശ്രമിച്ചത് എന്ന് നോക്കൂ. ദേശാഭിമാനി ചീറ്റിയ വിഷം, വസ്തുത തിരക്കാതെ ഏറ്റെടുത്തു, ബിജെപി വിരോധം തലയ്ക്കു പിടിച്ച മറ്റ് മാധ്യമങ്ങൾ ! തിരഞ്ഞെടുപ്പിൽ ജനം ചൂലെടുത്ത് അടിച്ചിറക്കിയിട്ടും സിപിഎമ്മിൻ്റെയും അവരുടെ അടിമകളുടെയും കണ്ണു തുറന്നിട്ടില്ല എന്ന് ചുരുക്കം!' - ഇതാണ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വിശദീകരണ കുറിപ്പിൽ വി മുരളീധരൻ പറയുന്നത്. നിയമസഭ തല്ലിത്തകർത്ത ശിവൻകുട്ടി അപ്പൂപ്പനിൽ നിന്ന് "സംസ്ക്കാരം" പഠിക്കേണ്ട ഗതികേട് തൽക്കാലം ഇല്ലെന്നും അദ്ദേഹം കുറിപ്പിൽ പറഞ്ഞു.

