കാഫിർ സ്ക്രീൻ ഷോട്ട് കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് ആദ്യ യോഗം ചേരും. രാവിലെ 10 മണിക്ക് വടകര റൂറൽ എസ്‍പി ഓഫീസിലാണ് യോഗം.
കോഴിക്കോട്: വടകര ലോക്സഭാ തെരഞ്ഞെടുപ്പിനിടെ പ്രചരിച്ച വിവാദ കാഫിർ സ്ക്രീൻ ഷോട്ട് സംബന്ധിച്ച് അന്വേഷണം തുടങ്ങാൻ പ്രത്യേക സംഘം. പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും. വടകരയിലാണ് യോഗം ചേരുക. എന്തൊക്കെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ചർച്ചയാകും. മുൻ കേസ് ഫയലും പ്രത്യേക സംഘം പരിശോധിക്കും.
വിവാദങ്ങള്‍ നിറഞ്ഞ് നിന്ന വടകരയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന നിമിഷം വന്നുവീണ ബോംബായിരുന്നു കാഫിര്‍ സ്ക്രീന്‍ ഷോട്ട് വിവാദം. യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ അഞ്ച് നേരം നിസ്കരിക്കുന്ന ദീനിയായ മുസ്ലിമായും കെകെ ശൈലജെയ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു വിവാദ സ്ക്രീന്‍ ഷോട്ട്. യൂത്ത് ലീഗ് പ്രവർത്തകന്‍ മുഹമ്മദ് കാസിമിനെയാണ് കേസില്‍ ആദ്യം പൊലീസ് പ്രതി ചേർത്തത്. ഹൈക്കോടതി ഇടപടെലിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഡിവൈഎഫ്ഐ പ്രവർത്തകന്‍ റിബേഷ് രാമകൃഷ്ണനാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അന്വേഷണം മുന്നോട്ട് പോയില്ല.
