നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിമൂന്നാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരിക്കുകയാണ് മന്ത്രി കെ എം ഷാജി.

തിരുവനന്തപുരം: പതിമൂന്നാം നമ്പറിനെ പേടിക്കുന്നത് എന്തിനെന്ന് ചോദിച്ച് മന്ത്രി കെ.എം.ഷാജി. നിർഭാഗ്യം എന്ന് പറഞ്ഞു പലരും മാറ്റിനിർത്തുന്ന പതിമൂന്നാം നമ്പർ കാർ ഉപയോഗിക്കുന്നത് ഒരു സന്ദേശം കൂടിയാവട്ടെ എന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പതിമൂന്നാം നമ്പർ കാർ ചോദിച്ചു വാങ്ങിയിരിക്കുകയാണ് മന്ത്രി കെ എം ഷാജി. കാറിൽ ബോർഡും പതിപ്പിച്ചു കഴിഞ്ഞു. മറ്റൊരു കൗതുകം കൂടിയുണ്ട് ഈ കാറിന്. കാറിന്റെ നമ്പർ 8311 ആണ്. ഇവ തമ്മിൽ കൂട്ടിയാലും ലഭിക്കുന്ന നമ്പർ 13 ആണ്. പതിമൂന്നാം നമ്പർ ഒരു പാവം നമ്പറല്ലേ എന്നാണ് കെഎം ഷാജി ചോദിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

‘’ഞാൻ‌ നമ്പറുകളേതാണ് ഉള്ളത് എന്ന് ചോദിച്ചു. പല നമ്പറുകളും പറഞ്ഞു. 13 ആരും എടുത്തില്ലേ എന്ന് ചോദിച്ചു. അപ്പോൾ 13 അവിടെയുണ്ട് വേണോ എന്ന് ചോദിച്ചു. ഞാൻ വേണം എന്ന് പറഞ്ഞു. 13 ഒരു പാവം ആയിട്ട് അവിടെ നിൽക്കുന്നുണ്ടായിരുന്നു. അപ്പോൾ ഞാനെടുത്തു. അത്രയേ ഉള്ളൂ കാര്യം. നമ്മൾക്ക് നിർഭാ​ഗ്യങ്ങളുണ്ടായേക്കാം. അത് 13 ഉള്ളതുകൊണ്ടാണോ? ലോകത്ത് എന്തെല്ലാം നിർഭാ​ഗ്യങ്ങളുണ്ട്? എത്രയോ മനുഷ്യർ വിഷമങ്ങളും പ്രയാസവും രോ​ഗവും കഷ്ടപ്പാടും അനുഭവിക്കുന്നുണ്ട്? അതൊക്കെ 13 എടുത്തിട്ടാണോ? അങ്ങനയൊന്നുമല്ലല്ലോ. എനിക്കങ്ങനെ വിശ്വാസമൊന്നുമില്ല. ഞാനിത് ആരെയും വെല്ലുവിളിക്കാനോ അല്ലെങ്കിൽ വേറാരും എടുക്കാത്തത് കൊണ്ട് എടുത്തതോ അല്ല, സത്യം പറഞ്ഞാൽ ഇത്രയ്ക്ക് വാർത്താ പ്രാധാന്യം കിട്ടുമെന്ന് അറിഞ്ഞതും ഇതെടുത്തതിന് ശേഷമാണ്. അനാവശ്യമായ കാര്യങ്ങൾക്ക് പിന്നാലെ പോകാതെ മനുഷ്യരുടെ സങ്കടങ്ങളും വിഷമങ്ങളും കാണുമ്പോൾ, അതിന്റെ കൂടെ നിൽക്കുന്ന ഒരു കാഴ്ചപ്പാട് ഉണ്ട്. ഞാൻ തെരഞ്ഞെടുപ്പിൽ തോറ്റുപോയിട്ടുണ്ട്. എന്റെ വീട്ടിൽ ഇന്ത്യയിലെ മുഴുവൻ ഏജൻസികളും വന്നിട്ടുണ്ട്. അന്ന് 13 ഉണ്ടായിരുന്നോ? ഇല്ലല്ലോ. 13 ന് എന്താ കുഴപ്പം? ആളുകൾക്ക് അങ്ങനെ ഒരു ധാരണയുണ്ടെങ്കിൽ അത് പൊളിയണം.'' മന്ത്രി കെഎം ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.