'ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം തന്നെ'; പരാതി തള്ളി കേരള സർവ്വകലാശാല
വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം.
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് കേരള സർവ്വകലാശാല. ഇതു സംബന്ധിച്ച കത്ത് വൈസ് ചാൻസലർ ഗവർണർക്ക് കൈമാറിയെന്നാണ് വിവരം.
കെ ടി ജലീലിനെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുന്നതിനിടെയായിരുന്നു ജലീലിന്റെ ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതി ഗവർണർക്ക് പരാതി നൽകിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്താൻ ഗവർണർ കേരള സർവ്വകലാശാല വിസിയെ ചുമതലപ്പെടുത്തി. ഇതിനെത്തുടർന്നാണ് വിസി റിപ്പോർട്ട് നൽകിയിരിക്കുന്നത്.
ജലീൽ തയ്യാറാക്കിയ പ്രബന്ധം ചട്ടപ്രകാരമാണെന്നും ഇതിൽ പിഴവുകളില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രബന്ധത്തിൽ പിഴവുകളുണ്ടെന്ന പരാതി തള്ളുകയും ചെയ്യുന്നു. മലബാർ കലാപത്തെയും വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയെയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രബന്ധം 2006ലാണ് ജലീൽ തയ്യാറാക്കിയത്. ഇതിലൊരുപാട് പിശകുകളുണ്ടെന്നായിരുന്നു ആർ എസ് ശശികുമാർ, ഷാജിർഖാൻ തുടങ്ങിയവർ ഉൾപ്പെട്ട ഉന്നതവിദ്യാഭ്യാസ സമിതിയുടെ കണ്ടെത്തൽ. വിസി ആരോപണങ്ങൾ തള്ളിയെങ്കിലും പിന്നോട്ടില്ലെന്നാണ് ഇവരുടെ നിലപാട്. ഒരു വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് പരാതി നൽകാനാണ് ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ തീരുമാനം.