കവളപ്പാറയിൽ അവസാനത്തെ ആളേയും കണ്ടെത്തണമെന്ന് സർക്കാർ ആഗ്രഹിക്കുന്നു; കെ ടി ജലീൽ
മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുന്നതിനൊപ്പം കാണാതായവരുടെ ബന്ധുക്കൾക്കും ധനസഹായം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം: കവളപ്പാറയിൽ കാണാതായ പരമാവധി അവസാനത്തെ ആളേയും കണ്ടെത്തണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കെ ടി ജലീൽ. മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം നൽകുന്നതിനൊപ്പം കാണാതായവരുടെ ബന്ധുക്കൾക്കും ധനസഹായം നൽകുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കവളപ്പാറയിൽ കാണാതായ ബാക്കിയുള്ളവരെ കണ്ടെത്താനാവുമെന്ന പ്രതീക്ഷ കുറയുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തും പരിസരങ്ങളിലുമായി കഴിഞ്ഞ മൂന്ന് ദിവസമായി നടത്തിയ തെരച്ചിലിൽ ആരേയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഉരുള്‍പൊട്ടലില്‍ കാണാതായ 59 പേരില്‍ 48 പേരുടെ മൃതദേഹം ഇതിനകം തന്നെ കവളപ്പാറയില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്.
അപകടവിവരം പുറത്തറിഞ്ഞ അന്നുമുതല്‍ കവളപ്പാറയിൽ തുടങ്ങിയ തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്. ദേശീയ ദുരന്ത നിവാരണ സേന, പൊലീസ്, ഫയര്‍ഫോഴ്സ്, സന്നദ്ധസംഘടനകള്‍, നാട്ടുകാര്‍ എന്നിവരൊക്കെ മനുഷ്യസാധ്യമായ എല്ലാ രീതിയിലും തെരച്ചിൽ നടത്തുന്നുണ്ട്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലവും പരിസരങ്ങളും ഇതിനകം തന്നെ രണ്ട് തവണകളായി മണ്ണ് നീക്കി തെരഞ്ഞു കഴിഞ്ഞു.
ഇതിനിടെ കാണാതായവരുടെ ബന്ധുക്കള്‍ മൃതദേഹം വിശ്വാസപരമായി സംസ്ക്കരിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ്. ഇനി കണ്ടെത്താനുള്ള പതിനൊന്നുപേരില്‍ ഒമ്പതു പേര്‍ ആദിവാസികളാണ്. മൃതദേഹം കണ്ടെത്താൻ സഹായിക്കണമെന്നാവശ്യപെട്ട് കണാതായവരുടെ ബന്ധുക്കള്‍ മനുഷ്യാവകാശ കമ്മീഷനേയും സമീപിച്ചിട്ടുണ്ട്.