ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിലെ ജവാൻ മദ്യ ഉൽപാദനം ബോട്ടിലുകളുടെ കുറവ് മൂലം നിലച്ചതായി എക്സൈസ് മന്ത്രി എം. ലിജു അറിയിച്ചു. മാധ്യമങ്ങളിലൂടെയാണ് താൻ വിവരമറിഞ്ഞതെന്നും, ഉൽപാദനം നിലച്ചത് സർക്കാരിന് വലിയ റവന്യൂ നഷ്ടമുണ്ടാക്കിയെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ട്രാവൻകൂർ ഷുഗേഴ്സ് കെമിക്കൽസിലെ ജവാൻ മദ്യ ഉൽപാദനം നിലച്ചത് അറിഞ്ഞത് മാധ്യമ വാർത്തകളിലൂടെയെന്ന് എക്സൈസ് മന്ത്രി എം. ലിജു. ലിറ്ററിന്റെയും 750 മില്ലി ലിറ്ററിന്റെയും ബോട്ടിലുകൾക്ക് കുറവ് കാരണം ഉൽപാദനം നിലച്ചു എന്നാണ് അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. ട്രാവൻകൂർ ഷുഗേഴ്സിൽ വീഴ്ച ഉണ്ടായി. ഉൽപാദനം നിലയ്ക്കുന്നതിന് മൂന്നുമാസം മുമ്പ് ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞിട്ടും നീട്ടിക്കൊടുത്തു. എന്നിട്ടും ഫലപ്രദമായ രീതിയിൽ ബോട്ടിലുകൾ എത്തിക്കാൻ കഴിഞ്ഞില്ലെന്നും ഇക്കാര്യം സർക്കാറിനെ അറിയിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഉൽപാദനം നിലച്ചതോടെ സർക്കാരിന് വലിയ റവന്യൂ നഷ്ടമുണ്ടായി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാരിനെ അറിയിക്കാത്തത് അന്വേഷിക്കാനും റവന്യൂ നഷ്ടം കണക്കാക്കാനും ടാക്സ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്നും വിഷയം സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇടയ്ക്കിടെ ഇവിടെ നടക്കുന്ന അടച്ചിടലുകൾ ആരെ സഹായിക്കാൻ വേണ്ടിയാണെന്ന് ഉൾപ്പെടെ അന്വേഷിക്കും. പൊതുമേഖലാ സ്ഥാപനവുമായി ഉയർന്നുവന്ന എല്ലാ പരാതികളും അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.