'പ്രതിപക്ഷം വികസനംമുടക്കികൾ'; മദ്യക്കമ്പനി അനുമതിയില്‍ സംവാദത്തിന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എംബി രാജേഷ്
മദ്യക്കമ്പനി വരുമ്പോൾ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: മദ്യക്കമ്പനി അനുമതിയിൽ സംവാദത്തിന് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് എക്സൈസ് മന്ത്രി എം ബി രാജേഷ്. പ്രതിപക്ഷം വികസനം മുടക്കികളെന്നും എം ബി രാജേഷ് രൂക്ഷഭാഷയിൽ കുറ്റപ്പെടുത്തി. അപവാദം പ്രചരിപ്പിച്ചാൽ നാടിന് ഗുണമുള്ള കാര്യത്തിൽ നിന്ന് പിൻതിരിയില്ല. മദ്യക്കമ്പനി വരുമ്പോൾ നിരവധി പേർക്ക് ജോലി ലഭിക്കുമെന്നും മന്ത്രി എംബി രാജേഷ് കൂട്ടിച്ചേർത്തു. എലപ്പുള്ളിയിൽ സിപിഎമ്മിൻ്റെ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിൽ പ്രസംഗിക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. ബ്രൂവറി സർക്കാർ അനുമതി വിവാദങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് മന്ത്രി എംബി രാജേഷ് എലപ്പുള്ളിയിൽ എത്തുന്നത്.
പാലക്കാട് അഹല്യ ക്യാമ്പസിലെ മഴവെള്ള സംഭരണികൾ എംബി രാജേഷ് സന്ദര്‍ശിച്ചിരുന്നു. എലപ്പുള്ളിയിൽ മദ്യ നിർമാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. അഹല്യ സന്ദർശിക്കാൻ പ്രതിപക്ഷ നേതാവിനെയും മുൻ പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചെങ്കിലും അവർ വരാത്തതിൽ നിരാശയുണ്ട്. മദ്യ കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പു വരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നത് കൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി വിശദീകരിച്ചു.
