അവസാന നിമിഷവും ചില അം​ഗങ്ങൾ കൂറുമാറിയപ്പോൾ ഭരണത്തിലെത്തിയതിലും ട്വിസ്റ്റുകൾ നിറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് പരാജയം നേരിട്ടപ്പോൾ മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തായ ചളവറയിൽ യുഡിഎഫിനാണ് ഭരണം ലഭിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പുരോ​ഗമിക്കുമ്പോൾ അവസാന നിമിഷവും പിടിവിടാതെ ട്വിസ്റ്റുകളും വിവാദങ്ങളും. മൂപ്പൈനാട്, ചിറക്കര, അഗളി, ഉദുമ എന്നിവിടങ്ങളിൽ തെരഞ്ഞെടുപ്പിൽ‌ അപ്രതീക്ഷിത നീക്കങ്ങളാണ് ഉണ്ടായത്. അവസാന നിമിഷവും ചില അം​ഗങ്ങൾ കൂറുമാറിയപ്പോൾ ഭരണത്തിലെത്തിയതിലും ട്വിസ്റ്റുകൾ നിറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ എൽഡിഎഫ് പരാജയം നേരിട്ടപ്പോൾ മന്ത്രി എംബി രാജേഷിൻ്റെ പഞ്ചായത്തായ ചളവറയിൽ യുഡിഎഫാണ് ഭരണം പിടിച്ചത്. എൽഡിഎഫിൻ്റെ പഞ്ചായത്ത്, നറുക്കെടുപ്പിലൂടെയാണ് യുഡിഎഫിന് കിട്ടിയത്. വാർഡ് 16 കയിലിയാട് നിന്ന് ജയിച്ച കോൺഗ്രസിലെ സന്ധ്യ സുരേഷ് ആണ് പ്രസിഡന്റ്‌ ആയത്. 

Add Asianetnews as a Preferred SourcegooglePreferred

മൂപ്പൈനാട് പഞ്ചായത്തിൽ എൽഡിഎഫിന് അവസാന നിമിഷത്തിൽ വൻ തിരിച്ചടി നേരിട്ടു. എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ പ്രസിഡൻറ് സ്ഥാനം യുഡിഎഫിന് ലഭിച്ചു. യുഡിഎഫിൽ നിന്ന് 25 വർഷത്തിനുശേഷം എൽഡിഎഫ് പിടിച്ചെടുത്ത പഞ്ചായത്താണ് മൂപ്പൈനാട്. എൽഡിഎഫിന് 9, യുഡിഎഫിന് 8 അംഗങ്ങളുമായിരുന്നു. ഒരു വോട്ട് അസാധുവായതിലൂടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. യുഡിഎഫിലെ സുധ ഇവിടെ പ്രസിഡൻറ് ആയി.

ഉദുമ പഞ്ചായത്തിലും അവസാനനിമിഷം നിർണായക നീക്കങ്ങൾ നടന്നു. യുഡിഎഫ് പ്രസിഡൻറ് സ്ഥാനാർത്ഥി ചന്ദ്രൻ നാലാം വാതുക്കലിൻ്റെ വോട്ട് അസാധുവായി. എൽഡിഎഫ്- 11, യുഡിഎഫ്-12 ആയിരുന്നു കക്ഷി നില. ഇതോടെ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമായതോടെ നറുക്കെടുപ്പിൽ എൽഡിഎഫ് ജയിക്കുകയായിരുന്നു. നറുക്കെടുപ്പിൽ എൽഡിഎഫിൻ്റെ പിവി രാജേന്ദ്രൻ പ്രസിഡൻ്റായി.

ചിറക്കരയിലും അപ്രതീക്ഷിത നീക്കമാണ് ഉണ്ടായത്. കൊല്ലം ചിറക്കര പഞ്ചായത്തിൽ യുഡിഎഫ് പിന്തുണയോടെ സിപിഎം അധികാരത്തിലെത്തി. മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ് പ്രസിഡൻ്റ്. സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ് കൃഷ്ണൻ പഞ്ചായത്ത് പ്രസിഡൻ്റായി. എൻഡിഎ 6, യുഡിഎഫ് 5, എൽഡിഎഫ് 5, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രൻ യുഡിഎഫിനൊപ്പം ചേർന്നതോടെ നറുക്കെടുപ്പിലേക്ക് പോവുകയായിരുന്നു. അഗളി പഞ്ചായത്തിൽ യുഡിഎഫ് അംഗത്തെ, എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ് ആയി തെരഞ്ഞെടുത്തു. 20-ാം വാർഡ് ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്. തനിക്ക് പാർട്ടിയുടെ വിപ്പ് കിട്ടിയിരുന്നില്ലെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു പ്രതികരിച്ചു. പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 10, യുഡിഎഫിന് ഒൻപത് വോട്ടുമാണ് ലഭിച്ചത്. ബിജെപിയുടെ 3 അംഗങ്ങൾ വിട്ടുനിന്നു.

അതേസമയം, കോഴിക്കോട് മൂടാടി പഞ്ചായത്തിൽ സംഘർഷാവസ്ഥയാണ് നിലനിൽക്കുന്നത്. എൽഡിഎഫ് അംഗം വോട്ടിനൊപ്പം പേര് എഴുതിയെന്നും ഇത് അസാധുവാണെന്നും യുഡിഎഫ് പറഞ്ഞു. ഇവിടെ ഇരു മുന്നണികൾക്കും 10 വീതം സീറ്റുകൾ ആണ് ഉള്ളത്. യുഡിഎഫ് ജയിച്ചതായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. എന്നാൽ വരണാധികാരിയും എൽഡിഎഫും ഈ ആവശ്യം അംഗീകരിച്ചില്ല. എൽഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായി പ്രഖ്യാപിച്ച് ഭരണം യുഡിഎഫിന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അണികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഇതിനിടെ നറുക്കെടുപ്പ് നടന്നു. നറുക്കെടുപ്പിൽ എൽഡിഎഫ് വിജയിച്ചു. ഇതോടെ സ്ഥലത്ത് യുഡിഎഫിന്റെ പ്രതിഷേധമുണ്ടായി. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നാണ് യുഡിഎഫ് പറയുന്നത്.

YouTube video player