ലീഗിന് യുഡിഎഫ് ബാധ്യതയായി മാറി, നിലപാട് സ്വീകരിക്കാന്‍ പറ്റുന്നില്ല: മന്ത്രി പി രാജീവ്
'പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്'

തിരുവനന്തപുരം: മുസ്ലിം ലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും പി രാജീവ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ കാണുകയുണ്ടായി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സെമിനാറില്‍ സിപിഎം ക്ഷണിച്ചതില്‍ നന്ദിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. എല്ലാവരും പങ്കെടുത്ത് ഇത്തരം കാര്യങ്ങള്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന്‍റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ സാങ്കേതികമായി തടസ്സമുണ്ട് എന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. അതില്‍ നിന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ എത്തേണ്ട നിഗമനം അണികളുടെ മാത്രമല്ല നേതൃത്വത്തിന്‍റെ താല്‍പ്പര്യത്തിന് അനുസരിച്ചും നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് യുഡിഎഫ് ഒരു ബാധ്യത ആയെന്നാണെന്ന് പി രാജീവ് പറഞ്ഞു.
ഇസ്രയേലുമായുള്ള ബന്ധം ശക്തിപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ കാലത്താണ്. അയോധ്യയില്‍ ബാബറി മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുന്നതിനുള്ള ക്രെഡിറ്റ് തങ്ങള്‍ക്കാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. നിലപാടുകള്‍ സ്വീകരിക്കാന്‍ കഴിയാത്ത വിധത്തില്‍ യുഡിഎഫ് ബന്ധം ലീഗിന് ബാധ്യതയായി മാറിയിരിക്കുന്നുവെന്ന് പി രാജീവ് പറഞ്ഞു.
ഗവർണർ രാഷ്ട്രീയ പരാമർശം ഉന്നയിക്കുന്നത് ഉചിതമല്ലെന്നും പി രാജീവ് പറഞ്ഞു. ധൂർത്ത് എന്ന ഗവര്‍ണറുടെ വിമർശനത്തിനാണ് മന്ത്രിയുടെ മറുപടി. എല്ലാ ഭരണഘടനാ സീമകളും സർക്കാർ ലംഘിക്കുകയാണെന്നും സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നതെന്നുമാണ് ഗവര്‍ണര്‍ ആരോപിച്ചത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിംഗ് പൂൾ പണിയുന്നു. പെൻഷൻ നൽകുന്നില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഗവര്‍ണര്‍ ബില്ലുകളില്‍ ഒപ്പിടാത്തത് സംബന്ധിച്ച് സുപ്രീംകോടതി വ്യക്തത വരുത്തും എന്ന് പ്രതീക്ഷിക്കുന്നുവെന്നും പി രാജീവ് പറഞ്ഞു.