സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാൻ കഴിയില്ല

തൃശ്ശൂർ: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വൈസ് ചാൻസലർമാരോട് നാളെ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട ഗവർണറുടെ നടപടി ഏകപക്ഷീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു. ഉന്നത വിദ്യാഭ്യസ മേഖലയിൽ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണ് ഈ നടപടി. സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ല. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാൻ കഴിയില്ല എന്നും മന്ത്രി ബിന്ദു പ്രതികരിച്ചു. 
സർക്കാരിന്റെ പ്രവർത്തനങ്ങളെ കൂച്ച് വിലങ്ങു ഇടാനുള്ള തീരുമാനമാണ് ഗവണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. 
നാളിതുവരെ ഏതെങ്കിലും ഗവർണർമാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്നും മന്ത്രി ചോദിച്ചു. 
കേരളത്തിലെ സർവകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.

ഗവർണറുടെ അന്ത്യശാസനം തള്ളാൻ വിസിമാരോട് സർക്കാർ ആവശ്യപ്പെടും, ഗവർണറെ കോടതിയിൽ നേരിടാനും തീരുമാനം